അഭിറാം മനോഹർ|
Last Modified ചൊവ്വ, 13 ജനുവരി 2026 (15:33 IST)
ബിസിസിഐ താത്പര്യങ്ങള്‍ സംരക്ഷിക്കുക മാത്രമാണ് ഐസിസി ചെയ്യുന്നതെന്നും ഇന്ത്യക്കാരുടെ നിയന്ത്രിക്കുന്ന സംഘടനയായി അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ മാറിയെന്നും മുന്‍ പാകിസ്ഥാന്‍ സ്പിന്നറായ സയീദ് അജ്മല്‍. ജനുവരി 12ന് കറാച്ചിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെയാണ് മുന്‍ ബിസിസിഐ സെക്രട്ടറിയായിരുന്ന ജയ് ഷാ നയിക്കുന്ന ഐസിസിക്കെതിരെ അജ്മല്‍ ആഞ്ഞടിച്ചത്.
ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോര്‍ഡാണ് ബിസിസിഐ. അതിനാല്‍ തന്നെ നിഷ്പക്ഷ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ നിന്നും പലപ്പോഴും ബിസിസിഐ ഐസിസിയെ തടയുകയാണെന്നും ബിസിസിഐയുടെ അധികാരത്തെ നിയന്ത്രിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഐസിസി പൂട്ടിപോകുന്നതാണ് നല്ലതെന്നും സയീദ് അജ്മല്‍ പറഞ്ഞു. പല ടെസ്റ്റ് രാജ്യങ്ങള്‍ക്കും ഇതേ അഭിപ്രായമാണെങ്കിലും ആരും തുറന്ന് പറയുന്നില്ലെന്നും അജ്മല്‍ പറഞ്ഞു.
2025ലെ ചാമ്പ്യന്‍സ് ട്രോഫി പാകിസ്ഥാനില്‍ കളിക്കാന്‍ ഇന്ത്യ വിസമ്മതിച്ചതും ഇന്ത്യയ്ക്കായി ഐസിസി ഹൈബ്രിഡ് മോഡല്‍ കൊണ്ടുവന്നതും ചൂണ്ടികാണിച്ചാണ് അജ്മലിന്റെ വിമര്‍ശനം. പാകിസ്ഥാന്‍ തങ്ങളുടെ ലോകകപ്പ് മത്സരങ്ങള്‍ ഇന്ത്യയില്‍ കളിക്കാന്‍ തയ്യാറാകുമ്പോഴും ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാന്‍ തയ്യാറാകാത്തതില്‍ യുക്തിസഹമായ കാരണമൊന്നുമില്ലെന്നും ഐസിസി ഇക്കാര്യത്തില്‍ നിസ്സഹായരാണെന്നും അജ്മല്‍ ആവര്‍ത്തിച്ചു.