ലോകകപ്പിലെ ആദ്യ കളിയിൽ 22 റൺസ് നേടാനാവുമോ? രോഹിത്തിനെ കാത്ത് ചരിത്രനേട്ടം, സച്ചിൻ പിന്നിലാവും

അഭിറാം മനോഹർ| Last Modified വ്യാഴം, 21 സെപ്‌റ്റംബര്‍ 2023 (18:43 IST)
ഒക്ടോബര്‍ - നവംബര്‍ മാസത്തില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ലോകകപ്പില്‍ ഒരു വമ്പന്‍ റെക്കോര്‍ഡ് നേട്ടത്തിനരികെയാണ് ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മ. ഒക്ടോബര്‍ 8ന് ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ ലോകകപ്പ് മത്സരം.ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 22 റണ്‍സ് നേടാനായാല്‍ ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഏറ്റവും വേഗത്തില്‍ 1,000 റണ്‍സ് പൂര്‍ത്തിയാക്കുന്ന താരമെന്ന ലോകറെക്കോര്‍ഡ് രോഹിത്തിന് സ്വന്തമാക്കാം.

നിലവില്‍ ഈ നേട്ടം ഇന്ത്യന്‍ ഇതിഹാസതാരം സച്ചിന്‍ ടെന്‍ഡുല്‍ക്കറും ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് പങ്കിടുകയാണ്. ലോകകപ്പില്‍ 20 ഇന്നിങ്ങ്‌സുകളില്‍ നിന്നാണ് ഇരു താരങ്ങളും 1,000 റണ്‍സ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ ലോകകപ്പില്‍ 17 ഇന്നിങ്ങ്‌സുകളില്‍ നിന്നും രോഹിത് 978 റണ്‍സ് സ്വന്തമാക്കി കഴിഞ്ഞു. ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ തന്നെ 22 റണ്‍സ് സ്വന്തമാക്കാനായാല്‍ സച്ചിന്റെ റെക്കോര്‍ഡ് നേട്ടം മറികടക്കാന്‍ രോഹിത്തിന് സാധിക്കും.

അതേസമയം 18 ലോകകപ്പ് ഇന്നിങ്ങ്‌സുകളില്‍ നിന്നും 992 റണ്‍സ് സ്വന്തമായുള്ള ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ക്കും സച്ചിന്റെ റെക്കോര്‍ഡ് നേട്ടം തകര്‍ക്കാന്‍ അവസരമുണ്ട്. എന്നാല്‍ ലോകകപ്പിലെ ആദ്യ 2 മത്സരത്തില്‍ തന്നെ 22 റണ്‍സ് സ്വന്തമാക്കാനായാല്‍ ഏറ്റവും വേഗത്തില്‍ ലോകകപ്പില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കിയ താരമെന്ന നേട്ടം ഹിറ്റ്മാന് സ്വന്തമാകും.

2019ലെ ഏകദിനലോകകപ്പില്‍ 9 ഇന്നിങ്ങ്‌സുകളില്‍ നിന്ന് 81 റണ്‍സ് ശരാശരിയില്‍ 648 റണ്‍സാണ് രോഹിത് വാരികൂട്ടിയത്. 5 സെഞ്ചുറികളും ഒരു ഫിഫ്റ്റിയുമടക്കമായിരുന്നു താരത്തിന്റെ പ്രകടനം. ഒരു ലോകകപ്പില്‍ തന്നെ അഞ്ച് സെഞ്ചുറികളടിച്ച ആദ്യ താരമെന്ന ലോകറെക്കോര്‍ഡ് രോഹിത്തിന്റെ മാത്രം പേരിലാണുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :