ഞാനത് ഒരിക്കലും മറക്കില്ല, തൻ്റെ അഭിപ്രായം ഒരു ഭയവുമില്ലാതെയാണ് സഞ്ജു പറഞ്ഞത്

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (15:11 IST)
ഐപിഎല്ലിലെ ആദ്യ സീസണിലെ കിരീടനേട്ടത്തിന് ശേഷം കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന രാജസ്ഥാൻ റോയൽസിനെ നായകനായുള്ള രണ്ടാം സീസണിൽ തന്നെ ഐപിഎൽ ഫൈനലിലെത്തിച്ച നായകനാണ് സഞ്ജു സാംസൺ. ഇന്ത്യൻ ടീമിൽ സ്ഥിരസാന്നിധ്യമല്ലെങ്കിലും സഞ്ജു എന്ന നായകൻ്റെ ഐപിഎൽ പ്രകടനം ഏറെ പ്രശംസകൾക്ക് പാത്രമായിരുന്നു.

ഇപ്പോഴിതാ ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ജുവിൻ്റെ നായകശേഷി തിരിച്ചറിഞ്ഞ നിമിഷത്തെ പറ്റി സംസാരിക്കുകയാണ് ടീമിൻ്റെ മുൻ ഫീൽഡിംഗ് പരിശീലകനായിരുന്ന ആർ ശ്രീധർ. 2020ൽ ഓസീസിനെതിരെ നടന്ന ടി20 മത്സരത്തിനിടെ ഇന്ത്യയുടെ രവീന്ദ്ര ജഡേജ ബാറ്റ് ചെയ്യുന്നതിനിടെ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ ഒരു പന്ത് ജഡേജയുടെ ഹെൽമറ്റിൽ പതിക്കുകയും താരത്തിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ ഒരു താരത്തിന് പരിക്കേറ്റാൽ കൺകഷൻ സബ്ബായി മറ്റൊരു താരത്തിന് കളിക്കാൻ നിയമം അനുവദിക്കുന്നുണ്ട്.

എന്നാൽ അന്ന് വിരാട് കോലി, രവി ശാസ്ത്രി എന്നിവർക്കൊന്നും തന്നെ ആ കാര്യം തലയിൽ ഉദിച്ചില്ല. സഞ്ജുവാണ് എന്നോട് എന്തുകൊണ്ട് ജഡ്ഡുവിന് പകരമൊരു ബൗളറെ കൺകഷൻ സബ്ബായി ഇറക്കിക്കൂടാ എന്ന് ചോദിക്കുന്നത്. അപ്പോഴാണ് അയാളിലെ നായകനെ ഞാൻ ആദ്യമായി കണ്ടത്. ഈ കാര്യം ശാസ്ത്രിയോട് സംസാരിക്കാൻ ഞാൻ പറഞ്ഞു. സഞ്ജു പറഞ്ഞതിൽ കാര്യമുള്ളതായി ശാസ്ത്രിക്ക് തോന്നുകയും മാച്ച് റഫറി ഡേവിഡ് ബൂണിനെ സമീപിച്ച് കൺകഷൻ സബ്ബായി ചാഹലിനെ ഇറക്കാൻ അനുമതി വാങ്ങുകയും ചെയ്തു.

അന്ന് സഞ്ജു നടത്തിയ ഇടപെടൽ എപ്പോഴും എൻ്റെ മനസിൽ കാണും. സഞ്ജുവിലെ നായകനെ നിങ്ങൾക്കവിടെ കാണാനാകും. ഗെയിമിനെ മാത്രം ചിന്തിക്കുന്ന ഒരു ലീഡറെ നിങ്ങൾക്ക് അവനിൽ കാണാം. തനിക്ക് എങ്ങനെ ഗ്രൗണ്ടിൽ ഇറങ്ങാമെന്നല്ല അയാൾ ചിന്തിക്കുന്നത്. അന്ന് ശാസ്ത്രിയോ വിരാടോ പോലും ചിന്തിക്കാത്ത കാര്യമാണ് സഞ്ജു ചിന്തിച്ചത്.തൻ്റെ ചിന്ത തുറന്നുപറയാൻ സഞ്ജു ഭയപ്പെട്ടതുമില്ല. ആർ ശ്രീധർ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :