സഞ്ജുവിനും സംഗക്കാരയ്ക്കും ഇതുവരെ ബോധമുദിച്ചിട്ടില്ല; ഇല്ലെങ്കില്‍ ഈ മണ്ടത്തരം വീണ്ടും ആവര്‍ത്തിക്കുമോ?

നിലയുറപ്പിക്കാന്‍ ഒരുപാട് പന്തുകള്‍ പാഴാക്കുന്ന ദേവ് ദത്ത് പടിക്കല്‍ പോലും നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്

രേണുക വേണു| Last Modified വ്യാഴം, 20 ഏപ്രില്‍ 2023 (08:47 IST)

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തില്‍ അനായാസം ജയിക്കുമെന്ന കരുതിയതാണ് രാജസ്ഥാന്‍ റോയല്‍സ്. 20 ഓവറില്‍ 155 റണ്‍സ് മാത്രമായിരുന്നു രാജസ്ഥാന്റെ വിജയലക്ഷ്യം. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് എടുക്കാനേ സഞ്ജുവിന്റെ ടീമിന് സാധിച്ചുള്ളൂ. ബാറ്റിങ് ഓര്‍ഡറിലെ പിഴവും സഞ്ജുവിന്റെ റണ്‍ഔട്ടുമാണ് രാജസ്ഥാന്റെ തോല്‍വിക്ക് പ്രധാന കാരണമെന്ന് ആരാധകര്‍ പറയുന്നു. നേരത്തെയും രാജസ്ഥാന്റെ ബാറ്റിങ് ഓര്‍ഡറിനെ ആരാധകര്‍ അടക്കം വിമര്‍ശിച്ചിരുന്നു.

ട്വന്റി 20 ക്ക് ചേരുന്ന വിധം ബാറ്റ് ചെയ്യാന്‍ കഴിവുള്ള ധ്രുവ് ജുറല്‍, ജേസണ്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരെക്കാള്‍ മുന്‍പ് ഒട്ടും ഫോമിലല്ലാത്ത റിയാന്‍ പരാഗിനെ ഇറക്കി വിട്ട് കളി കുളമാക്കിയത് പരിശീലകന്‍ കുമാര്‍ സംഗക്കാരയും നായകന്‍ സഞ്ജു സാംസണും ആണെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നു. നിലയുറപ്പിക്കാന്‍ ഒരുപാട് പന്തുകള്‍ പാഴാക്കുന്ന ദേവ് ദത്ത് പടിക്കല്‍ പോലും നാലാം നമ്പറിലാണ് ബാറ്റ് ചെയ്യാന്‍ എത്തിയത്. തകര്‍പ്പന്‍ അടിക്കാരനായ ഷിമ്രോണ്‍ ഹെറ്റ്മയര്‍, ജുറല്‍ എന്നിവര്‍ യഥാക്രമം അഞ്ചും ഏഴും നമ്പറുകളിലും !

ദേവ്ദത്ത് പടിക്കലിനും റിയാന്‍ പരാഗിനും മുന്‍പ് ധ്രുവ് ജുറലോ ജേസണ്‍ ഹോള്‍ഡറോ എന്തിന് അശ്വിന്‍ പോലും വന്നിരുന്നെങ്കില്‍ കളിയുടെ ഫലം മറ്റൊന്നാകുമായിരുന്നു എന്നാണ് ആരാധകരുടെ വാദം. ഈ വീഴ്ച രാജസ്ഥാന്‍ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയാണ്.

സമീപകാലത്ത് ഏറ്റവും മോശം ഫോമിലുള്ള താരങ്ങളാണ് ദേവ്ദത്ത് പടിക്കലും റിയാന്‍ പരാഗും. ഇരുവര്‍ക്കും രാജസ്ഥാന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല. എന്നിട്ടും തുടര്‍ച്ചയായി രണ്ട് പേര്‍ക്കും അവസരങ്ങള്‍ ലഭിക്കുന്നു. ട്വന്റി 20 ഫോര്‍മാറ്റില്‍ കാമിയോ ഇന്നിങ്‌സുകള്‍ കളിക്കാന്‍ പോലും കഴിവുള്ള ജേസണ്‍ ഹോള്‍ഡര്‍ ഇന്നലെ ബാറ്റ് ചെയ്യാന്‍ ഇറങ്ങുക പോലും ചെയ്തില്ല. ഇതെല്ലാം രാജസ്ഥാന്റെ വീഴ്ചകളാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :