ഹാർദ്ദിക്കിന് സ്ട്രൈക്ക് നൽകാതെ റിങ്കു, മുഖം കടുപ്പിച്ച് ഹാർദ്ദിക്, അവസാന ഓവറിൽ കല്ലുകടി

confusion between hardik and rinku sparks talks
അഭിറാം മനോഹർ| Last Modified വ്യാഴം, 19 ഫെബ്രുവരി 2026 (09:34 IST)
ഐസിസി പുരുഷ ടി20 ലോകകപ്പ് ഗ്രൂപ്പ് മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ അവസാന ഓവറില്‍ റിങ്കു സിംഗും ഹാര്‍ദ്ദിക് പാണ്ഡ്യയും തമ്മിലുണ്ടായ ആശയക്കുഴപ്പം ചര്‍ച്ചയാക്കി ആരാധകര്‍. മത്സരത്തിലെ അവസാന ഓവറില്‍ റിങ്കു സിംഗ് ഹാര്‍ദ്ദിക്കിന് സ്‌ട്രൈക്ക് നല്‍കാതിരുന്നതാണ് ഹാര്‍ദ്ദിക്കിനെ പ്രകോപിപ്പിച്ചത്. തൊട്ടടുത്ത പന്തില്‍ റിങ്കു സിക്‌സ് നേടിയെങ്കിലും ഹാര്‍ദ്ദിക്കിന്റെ മുഖത്ത് സന്തോഷം കാണാനായിരുന്നില്ല. സമൂഹമാധ്യമങ്ങളില്‍ ഈ ദൃശ്യങ്ങളാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

ദുര്‍ബലരായ നെതര്‍ലന്‍ഡ്‌സിനെതിരെ ആദ്യം ബാറ്റിംഗ് തിരെഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കം പാളിയിരുന്നു. അഭിഷേകിന് പൂജ്യത്തിന് പുറത്താക്കിയ നെതര്‍ലന്‍ഡ്‌സ് ഇഷാന്‍ കിഷനെ ചെറിയ സ്‌കോറില്‍ പുറത്താക്കി. ഇന്ത്യന്‍ ബാറ്റിംഗിന്റെ വേഗം കുറഞ്ഞപ്പോള്‍ മധ്യ ഓവറുകളില്‍ ശിവം ദുബെ നടത്തിയ ആക്രമണമാണ് ടീമിനെ മികച്ച നിലയിലെത്തിച്ചത്. അവസാന ഓവറുകളില്‍ നടത്തിയ ആക്രമണവും തുണയായി. മത്സരത്തിന്റെ ഇരുപതാം ഓവറില്‍ നടന്നതിങ്ങനെ


19.3: റിങ്കു സിംഗ് സിംഗിള്‍ നിരസിച്ച് സ്‌ട്രൈക്ക് കൈവശം വച്ചു. സ്‌ട്രൈക്ക് കൈമാറാത്തതില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയ്ക്ക് നീരസം
19.4: റിങ്കു സിക്സ് നേടി; ക്യാമറ
കണ്ണുകള്‍ പോയത് ഹാര്‍ദ്ദിക്കിന്റെ മുഖത്തേക്ക്, സിക്‌സ് നേടിയ സന്തോഷം ഹാര്‍ദ്ദിക്കിന്റെ മുഖത്തില്ല.
19.5: ഈ സമ്മര്‍ദ്ദത്തില്‍ പാണ്ഡ്യയ്ക്കായി റിങ്കു റിസ്‌കുള്ള സിംഗിള്‍ എടുക്കുന്നു. അവസാന പന്തില്‍ ഹാര്‍ദ്ദിക് ക്രീസില്‍.
19.6: പാണ്ഡ്യ വലിയ ഷോട്ടിന് ശ്രമിച്ച് ക്യാച്ച് നല്‍കി പുറത്തായി.

മത്സരത്തില്‍ ഹാര്‍ദ്ദിക്കിന് സിംഗിള്‍ നിരസിച്ചത് തെറ്റാണെങ്കിലും ഹാര്‍ദ്ദിക്കിന്റെ പ്രതികരണം റിങ്കുവിന് സമ്മര്‍ദ്ദം സൃഷ്ടിച്ചെന്നും ടീമിനുള്ളിലെ ഈ ഏകോപനക്കുറവ് ഒരു ടീം എന്ന നിലയില്‍ ഇന്ത്യയെ ബാധിക്കുമെന്നാണ് പ്രതികരണങ്ങള്‍ പറയുന്നത്. ഒപ്പമുള്ള ബാറ്ററുടെ മുകളില്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് ശരിയല്ലെന്നും ആരാധകര്‍ പറയുന്നു. വരും മത്സരങ്ങളില്‍ ടീമിനുള്ളിലെ കെട്ടുറപ്പ് പ്രധാനമാണെന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരു പോലെ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :