പാകിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍; തകര്‍പ്പന്‍ വിജയം

പല്ലെകെലെ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:26 IST)
PTI
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 8 വിക്കറ്റിനു കീഴടക്കിയ പാക്കിസ്ഥാന്‍ സൂപ്പര്‍ എട്ടില്‍ കടന്നു. ഡി ഗ്രൂപ്പിലെ നിര്‍ണായക മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് പാകിസ്ഥാനെതിരെ ഷക്കീബ് അല്‍ ഹസ്ന്റെ 84 റണ്‍സിന്റെ കരുത്തില്‍ 20 ഓവറിന് ആറു വിക്കറ്റില്‍ 175 റണ്‍സെടുത്തു. എന്നാല്‍ 36 പന്തില്‍ 72 റണ്‍സെടുത്ത ഇമ്രാന്‍ നസീറിന്‍റെ ഉജ്വല പ്രകടനത്തിനു മുന്നില്‍ സ്കോര്‍ മല തകര്‍ന്നടിഞ്ഞു.

സഹ ഓപ്പണര്‍ മുഹമ്മദ് ഹഫീസാണ് (47 പന്തില്‍ 45) പുറത്തായ രണ്ടാമത്തെ പാക് ബാറ്റ്സ്മാന്‍. നസീര്‍ ജംഷെദും (14 പന്തില്‍ 29) കമ്രാന്‍ അക്മലും (15 പന്തില്‍ 22) പുറത്താകാതെ നിന്നു.11 ഫോറും രണ്ട് സിക്സും ഉള്‍പ്പെട്ടതായിരുന്നു ഷക്കീബിന്‍റെ ഇന്നിങ്സ്. ഇമ്രാന്‍ അടിച്ചുകൂട്ടിയത് 9 ഫോറും മൂന്നു സിക്സും.

ടോസ് നേടി ബാറ്റ് ചെയ്ത ബംഗ്ലാദേശിന് തമീം ഇഖ്ബാലിനൊപ്പവും (24) മുഷ്ഫിക്കര്‍ റഹിമിനൊപ്പവും (25) മികച്ച കൂട്ടുകെട്ടുകള്‍ സമ്മാനിച്ചു ഷക്കീബ്. പാക്കിസ്ഥാനു വേണ്ടി യാസിര്‍ അറാഫത്ത് 3 ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

ബംഗ്ലാദേശിനു ജയിക്കാവുന്ന സ്കോര്‍ ആയിരുന്നെങ്കിലും ഇമ്രാന്‍ പ്രതാപം വീണ്ടെടുത്തപ്പോള്‍ അതു പര്യാപ്തമാകാതെ വന്നു. ഷോര്‍ട്ട് ബോള്‍ ആക്രമണത്തിനെതിരേ പുള്‍, ഹുക്ക് ഷോട്ടുകള്‍ കൊണ്ടു ബൗണ്ടറി കടത്താന്‍ ഇമ്രാന്‍ കഴിഞ്ഞു‍. പാക്പടയുടെ ഫീല്‍ഡ് ക്യാച്ചിങ്ങിലെ പിഴവുകളാണ് ബംഗ്ലാകടുവകള്‍ക്ക് തുണയായത്. നിര്‍ണായക മൂന്നു ക്യാച്ചുകള്‍ വിട്ട് പാക് ഫീല്‍ഡര്‍മാര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മുന്നില്‍ നിന്നു.

സ്കോര്‍: ബംഗ്ലാദേശ് 175/6, പാക്കിസ്ഥാന്‍ 18.4 ഓവറില്‍ 178/2


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :