എനിക്ക് ആനന്ദക്കണ്ണീര്‍ നിയന്ത്രിക്കാനാവുന്നില്ല: യുവരാജ്

ന്യുഡല്‍ഹി| WEBDUNIA|
PTI
യുവരാജാവിനായി ഒഴിച്ചിട്ട സിംഹാസനത്തിലേക്ക് ഒടുവില്‍ യുവരാജ് തന്നെ തിരിച്ചെത്തി. ആനന്ദക്കണ്ണീര്‍ പൊഴിക്കാതിരിക്കാന്‍ കഴിയുന്നില്ലെന്നായിരുന്നു ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്ക് തന്നെ തിരഞ്ഞെടുത്തതറിഞ്ഞ യുവരാജ് സിംഗിന്‍റെ ആദ്യ പ്രതികരണം.

ഇത് എന്റെ ജീവിതത്തിലെ അനര്‍ഘ നിമിഷമാണ് - യുവരാജ് പറഞ്ഞു. ശ്വാസകോശത്തെ ബാധിച്ച അപൂര്‍വ അര്‍ബുദരോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവി രോഗം ഭേദമായി ഫിറ്റ്നെസ് വീണ്ടെടുത്തതിനെ തുടര്‍ന്നാണ് ടീമിലേക്ക് തിരിച്ചെത്തുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റില്‍ യുവരാജിന്റെ ഒഴിവില്‍ പലരും വന്നു. എന്നാല്‍ ആര്‍ക്കും ശോഭിക്കാനായില്ല. സെലക്ടര്‍മാരുടെയും ഡോക്ടര്‍മാരുടെയും സാന്നിധ്യത്തില്‍ ഫിറ്റ്നസ് തെളിയിച്ച യുവരാജ് അടുത്ത മാസം ശ്രീലങ്കയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ടീമിലേക്കുള്ള സാധ്യതാ ലിസ്റ്റില്‍ ഒന്നാമതുണ്ടായിരുന്നു. തന്നെ ടീമിലേക്കു തിരിച്ചെടുത്തറിഞ്ഞ യുവരാജ് തന്റെ കഴിവിനെ വിശ്വാസത്തിലെടുത്ത ബിസിസിഐയോടുള്ള നന്ദി അറിയിച്ചു.

“കാന്‍സര്‍ ആണെന്നു തിരിച്ചറിഞ്ഞപ്പോള്‍ തന്നെ, തിരികെ ടീമിലെത്തുമെന്നുള്ള ആത്മവിശ്വാസം എനിക്കുണ്ടായിരുന്നു. എന്റെ വിജയത്തിനുപിന്നിലെ പ്രേരക ശക്തി അമ്മയാണ്. എന്റെ ബാറ്റിഗിംന് ഒരു കുഴപ്പവും വന്നിട്ടില്ല. നല്ല പരിശീലനമുണ്ടായിരുന്നതുകൊണ്ട് സ്റ്റാമിന കൂടിയിട്ടുണ്ട്. രണ്ടാഴ്ച്ച കൂടി ദേശീയ ക്രിക്കറ്റ്‌ അക്കാദമിയില്‍ പരിശീലനം തുടരും” - കഴിഞ്ഞ ലോകകപ്പില്‍ ഇന്ത്യയുടെ അഭിമാനതാരമായിരുന്ന യുവരാജ് പറഞ്ഞു.

യുവരാജിനെ തിരികെ ടീമിലെടുത്തതറിഞ്ഞ് താന്‍ വളരെ സന്തോഷത്തിലാണെന്ന് ക്ഷേത്രദര്‍ശനത്തിനു പോകും വഴി അമ്മ ശബ്നം സിംഗ് പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :