ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ അഭിനയിച്ച കാലം, അനുഭവങ്ങള്‍ ചോദിച്ചറിഞ്ഞ് മമ്മൂട്ടി, ചമ്മലോടെ കലിംഗ ശശി, ഓര്‍മ്മകളുമായി സംവിധായകന്‍ സലാം ബാപ്പു

കെ ആര്‍ അനൂപ്| Last Modified വെള്ളി, 7 ഏപ്രില്‍ 2023 (11:06 IST)
കലിംഗ ശശിയെ ഓര്‍ക്കുകയാണ് സംവിധായകന്‍ സലാം ബാപ്പു. മംഗ്ലീഷ് എന്ന തന്റെ മമ്മൂട്ടി ചിത്രത്തില്‍ കലിംഗ ശശി ചെറിയ വേഷത്തില്‍ പോലും അഭിനയിക്കാന്‍ തയ്യാറായെന്ന് ഓര്‍ക്കുകയാണ് സംവിധായകന്‍.നടന്‍ ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ ജൂദാസ് ആയി അഭിനയിച്ച് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ സമയമായിരുന്നു അതെന്നും ശശിയോട് മമ്മൂട്ടി പറഞ്ഞ വാക്കുകളും ഇന്നലെ കഴിഞ്ഞ പോലെ സലാം ബാപ്പു ഓര്‍ത്തെടുക്കുന്നു.

സലാം ബാപ്പുവിന്റെ വാക്കുകളിലേക്ക്

രഞ്ജിത്ത് സാറിന്റെ പാലേരിമാണിക്യ'ത്തിലെ മോഹന്‍ദാസെന്ന ഡി.വൈ.എസ്പി. യെ കണ്ടപ്പോള്‍ ഈ നടന്‍ കൊള്ളാല്ലോ എന്ന് തോന്നി, വ്യത്യസ്തമായ അഭിനയരീതി, ഒരു പോലീസ് ഉദ്യോഗസ്ഥന് വേണ്ട ആകാര സൗന്ദര്യം, എന്നാല്‍ എന്തോ ഒരു പ്രത്യേകത! ആ പ്രത്യേകത പ്രേക്ഷകര്‍ക്കും അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹം മലയാള സിനിമയില്‍ സ്വന്തമായ ഒരിടം കണ്ടെത്തി. പ്രാഞ്ചിയേട്ടനി'ലെ 'ഇയ്യപ്പനും' കൂടി കണ്ടപ്പോള്‍ കലിംഗ ശശിയെന്ന ശശിയേട്ടനോട് മനസ്സില്‍ ഒരുപാടിഷ്ടം തോന്നി, മറ്റൊരു നടനെയും അനുകരിക്കാത്ത രീതിയിലുള്ള നര്‍മ്മരസത്തിലൂന്നിയ നിഷ്‌കളകമായ അഭിനയപാടവം. കോമെഡി ചെയ്യുമ്പോളും സീരിയസ്സായുള്ള അപ്പ്രോച്ച്, ക്യാരക്ടറിന്റെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ ഏതു റോളും സ്വീകരിക്കാന്‍ സന്നദ്ധനായ അദ്ദേഹത്തിന്റെ ഒരുപാട് വേഷങ്ങള്‍ പിന്നീട് ഞാന്‍ കണ്ടു, ഇതെല്ലാം സ്വന്തം ശൈലികൊണ്ട് ശശിയേട്ടന്‍ മികച്ചതാക്കി, 'ഇടുക്കി ഗോള്‍ഡി'ല്‍ 'ശവ'മായിപ്പോലും അഭിനയിച്ചു. അഞ്ഞൂറിലധികം നാടകങ്ങളില്‍ അഭിനയിച്ച, 25 വര്‍ഷം നാടക രംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുള്ള ഒരു വലിയ നടനായിരുന്നു അദ്ദേഹമെന്ന് പിന്നീട് അറിഞ്ഞു.

മംഗ്‌ളീഷിന്റെ സ്‌ക്രിപ്റ്റ് ഡിസ്‌കഷന്റെ ഭാഗമായി മമ്മുക്കയെ കാണാന്‍ വേണു സാറിന്റെ മുന്നറിയിപ്പ് എന്ന സിനിമയുടെ ലൊക്കേഷനില്‍ കോഴിക്കോട്ടെത്തിയപ്പോഴാണു ശശിയേട്ടനെ ഞാന്‍ ആദ്യമായി കാണുന്നത്, ഞാനും മമ്മുക്കയും സംസാരിച്ചിരുക്കുന്ന സമയത്താണ് മമ്മുക്കയെ കാണാന്‍ അദ്ദേഹം ലൊക്കേഷനില്‍ എത്തിയത്, പ്രശസ്ത നടന്‍ ടോം ക്രൂയിസിനൊപ്പം ഹോളിവുഡ് സിനിമയില്‍ ജൂദാസ് ആയി അഭിനയിച്ച് ആദ്യ ഷെഡ്യൂള്‍ കഴിഞ്ഞ് ഇറ്റലിയില്‍ നിന്നും നാട്ടിലെത്തിയ സമയമായിരുന്നു അത്, കണ്ടയുടന്‍ മമ്മുക്ക പറഞ്ഞു. ആരാ ഈ വരുന്നേ, ഹോളിവുഡ് നടനോ, ഇരിക്കൂ... മമ്മുക്ക എത്ര നിര്‍ബന്ധിച്ചിട്ടും മുന്നില്‍ ഇരിക്കാതെ ഒരു സ്‌കൂള്‍ കുട്ടിയുടെ ഭവ്യതയോടെ അദ്ദേഹം നിന്നു. മമ്മുക്ക ഹോളിവുഡ് സിനിമാനുഭവങ്ങള്‍ ചോദിച്ചറിഞ്ഞു. മറുപടി പറയുമ്പോള്‍ ശശിയേട്ടന് വല്ലാത്ത ചമ്മല്‍ ഉണ്ടായിരുന്നു. കൂടെ അഭിനയിച്ച പ്രശസ്തരായ പല താരങ്ങളുടെയും പേരുകള്‍ ശശിയേട്ടന് ഓര്‍മ്മയില്ല, രൂപം പറയുമ്പോള്‍ മമ്മുക്ക അവരുടെ പേരുകള്‍ പൂരിപ്പിച്ചു കൊണ്ടിരുന്നു.

മമ്മുക്ക പറഞ്ഞു 'ഞങ്ങള്‍ക്കൊന്നും കിട്ടാത്ത ഭാഗ്യമാണ് തനിക്ക് കിട്ടിയിരിക്കുന്നത്, പൈസയൊക്കെ കിട്ടിയോ..?' പ്രതിഫലത്തിന്റെ കണക്ക് അണുമണി തെറ്റാതെ മമ്മുക്കയുടെ മുന്നില്‍ ശശിയേട്ടന്‍ അവതരിപ്പിച്ചു, 'കിട്ടുന്ന കാശ് അനാവശ്യമായി ചെലവാക്കരുത്, ഇതൊക്കെ അപൂര്‍വ്വമായി കിട്ടുന്ന ഭാഗ്യമാ...'മമ്മുക്ക ഉപദേശിച്ചു. കുറച്ചു സ്ഥലം വാങ്ങി, പിന്നെ ചെലവാക്കിയതിന്റെ മറ്റു കണക്കുകളും ശശിയേട്ടന്‍ അവതരിപ്പിച്ചു.

വേണു സാറിന്റെ അസ്സോസിയേറ്റ് സജി മോനും രഞ്ജിത്തും വന്നു വിളിച്ചപ്പോള്‍ മമ്മുക്ക അടുത്ത ഷോട്ടില്‍ അഭിനയിക്കാനായി പോയി, എനിക്ക് ശശിയേട്ടന്റെ ഹോളിവുഡ് സിനിമാനുഭവത്തെ കുറിച്ചറിയാന്‍ ഒരുപാട് ആകാംക്ഷയുണ്ടായിരുന്നു. ഈ പച്ചയായ നാട്ടുമ്പുറത്തുകാരനായ മനുഷ്യന്‍ എങ്ങിനെയായിരിക്കും ഹോളിവുഡ് സെറ്റില്‍ കഴിഞ്ഞിട്ടുണ്ടാവുക, ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. 'ഒരു മലയാളിയായ മാനേജര്‍ ഉണ്ടായിരുന്നു, അവര്‍ അറേഞ്ച് ചെയ്ത് തന്നതാ, എല്ലാം അയാള്‍ ഡീല്‍ ചെയ്തു.' ശശിയേട്ടന്‍ നിസ്സാരമായി പറഞ്ഞു. പിരിയാന്‍ നേരം എന്നോട് പറഞ്ഞു പുതിയ പടത്തില്‍ എന്തെങ്കിലും വേഷമുണ്ടെങ്കില്‍ പറയണേ...

ആ സമയത്ത് മംഗ്ലീഷിലെ പ്രധാന ക്യാരക്ടറുകള്‍ എല്ലാം ഫിക്‌സ് ചെയ്തിരുന്നു. ശശിയേട്ടന് എന്ത് റോള്‍ കൊടുക്കും, സ്‌ക്രിപ്റ്റ് റൈറ്റര്‍ റിയാസുമായി കൂടിയാലോചിച്ചു, അപ്പോഴാണ് മാത്തുക്കുട്ടി എന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവറുടെ റോളില്‍ ശശിയേട്ടന്‍ നന്നാകും എന്ന് റിയാസ് സജസ്റ്റ് ചെയ്തത്, ചെറിയ വേഷമാണ്, ഒരു ദിവസത്തെ വര്‍ക്ക് കാണും. ഡിക്‌സനായെത്തിയ വിനയ് ഫോര്‍ട്ടിന്റെയും സൂസനായഭിനയിച്ച അനിതയുടെയും ഡ്രൈവര്‍. കാര്യമറിഞ്ഞപ്പോ മമ്മൂക്ക പറഞ്ഞു. 'അയാള്‍ പഴയ കലിംഗ ശശിയല്ല ഹോളിവുഡ് സിനിമയിലൊക്കെ അഭിനയിച്ചു വന്നയാളാ, ഇത്ര ചെറിയ വേഷത്തിനൊക്കെ വിളിക്കണോ?' എന്നിട്ടു പറഞ്ഞു. 'നീ വിളിച്ചു നോക്ക്...' പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെയ്ഖ് അഫ്‌സലിനോട് ശശിയേട്ടനെ ഒന്നുകൂടി വിളിച്ചു നോക്കൂ എന്ന് പറഞ്ഞപ്പോ, ശശിയേട്ടന്‍ നമ്മുടെ പടത്തിലഭിനയിക്കാന്‍ കോഴിക്കോട് നിന്നും പുറപ്പെട്ടു കഴിഞ്ഞു എന്നറിയിച്ചു.

രാവിലെ നേരത്തെ തന്നെ ഷൂട്ടിങ് ലൊക്കേഷനിലെത്തി യാതൊരു പരിഭവവുമില്ലാതെ തന്റെ റോള്‍ ശശിയേട്ടന്‍ കൃത്യമായി നിര്‍വ്വഹിച്ചു. ഡയലോഗുകള്‍ കുറവായിരുന്ന സീനില്‍ ചില നമ്പറുകളിട്ട് സീനിനെ കൊഴുപ്പിച്ചു. ഞങ്ങള്‍ പ്രതീക്ഷിച്ചതിലും ഭംഗിയാക്കി അദ്ദേഹം ആ സീന്‍, വൈകുന്നേരം പ്രൊഡക്ഷന്‍ മാനേജര്‍ താജുക്കയോട് ശശിയേട്ടന്‍ പോയോ എന്നന്വേഷിച്ചപ്പോള്‍ ഇല്ല നാളെയെ പോകൂ എന്നറിയിച്ചു. റൂം തിരക്കിയപ്പോ... ഈ ഹോട്ടലിലല്ല, എറണാംകുളത്തു തന്നെയുള്ള സ്ഥിരം താമസിക്കാറുള്ള ചെറിയൊരു ഹോട്ടലിലാണ് ശശിയേട്ടനുള്ളതെന്നറിയിച്ചു, കാരണം അദ്ദേഹത്തിന് എസിയൊന്നുമില്ലാത്ത സാധാരണ മുറിയാണിഷ്ടം. ഞാന്‍ അത്ഭുതപ്പെട്ടു, ലോകപ്രശസ്തരായ ഹോളിവുഡ് താരങ്ങളോടൊപ്പം അഭിനയിച്ച മനുഷ്യന്‍, ഒരു സാധാ മനുഷ്യനായി...

വീണ്ടുമൊരിക്കല്‍ കൂടി അദ്ദേഹം കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് മംഗ്ലീഷിനു വേണ്ടി യാത്ര ചെയ്തു. ചെറിയ ഡയലോഗ് ഡബ്ബ് ചെയ്യാന്‍ വേണ്ടി മാത്രം. അദ്ദേഹത്തിന്റെ ശബ്ദം വേറെ ആര്‍ക്കും നല്‍കാനാവില്ലല്ലോ, ശശിയേട്ടനുള്ള വേഷങ്ങള്‍ വേറെ ആര്‍ക്കും ചെയ്യാന്‍ കഴിയാത്തത് പോലെ... ഹോളിവുഡ് സിനിമക്കാര്‍ക്ക് ജൂദാസ് ആയി അഭിനയിക്കാന്‍ ഏത് നടനേയും കിട്ടും, എന്നാല്‍ അവര്‍ തേടിയെത്തിയത് ഈ കോഴിക്കോടുകാരനിലേക്കാണു. ആ വേഷം ചെയ്യാന്‍ ഈ ലോകത്ത് ശശിയേട്ടന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു സത്യം. മലയാള സിനിമയില്‍ ഇനിയും എത്രയോ കഥാപാത്രങ്ങളെ അനശ്വരമാക്കാന്‍ ശശിയേട്ടനു കഴിയുമായിരുന്നു... 'ചെലക്കാണ്ട് പോടാ അവിട്ന്ന്...' എന്ന് സ്വതസിദ്ധമായ ശൈലിയില്‍ ജീവിതത്തോട് പറഞ്ഞ് അദ്ദേഹം മരണത്തെ പുല്‍കിയിരിക്കുന്നു...

മംഗ്ലീഷ് ഡബ്ബിങ് സമയത്താണ് ഞങ്ങള്‍ അവസാനമായി കണ്ടത്. അന്ന് മനസ്സില്‍ തീരുമാനിച്ചിരുന്നു ശശിയേട്ടന് എന്റെ അടുത്ത സിനിമയില്‍ നല്ല വേഷം കൊടുക്കണമെന്ന്, എന്റെ അടുത്ത സിനിമയ്ക്ക് കാത്ത് നില്‍ക്കാതെ ശശിയേട്ടന്‍ പോയി... മരണം വന്ന് വിളിച്ചാല്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്ക് എന്ത് പ്രസക്തി... മറ്റാര്‍ക്കും പൂരിപ്പിക്കാനാവാത്ത ആ മുഖം... ആ ശബ്ദം... ആ ഭാവം... മലയാള സിനിമയ്ക്ക് തീരാ നഷ്ടം തന്നെയാണു ശശിയേട്ടന്റെ വേര്‍പാട്...

സാധാരണക്കാരനായി ജീവിച്ച അഭിനയ പ്രതിഭയ്ക്ക് പ്രണാമം.





അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :