അഭിറാം മനോഹർ|
Last Modified വെള്ളി, 12 ഡിസംബര്‍ 2025 (12:09 IST)
വിദേശ പര്യടനങ്ങള്‍ക്ക് പോയാല്‍ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ മോശം കാര്യങ്ങളില്‍ ഏര്‍പ്പെടാറുണ്ടെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ഭാര്യയും ഗുജറാത്ത് വിദ്യഭ്യാസ മന്ത്രിയുമായ റിവാബ ജഡേജ. പല താരങ്ങള്‍ക്കും സ്വഭാവദൂഷ്യങ്ങളുണ്ടെന്നും ധാര്‍മികതയ്ക്ക് നിരക്കാത്തത് ചെയ്യാറുണ്ടെന്നുമാണ് റിവാബയുടെ വെളിപ്പെടുത്തല്‍. അതേസമയം തന്റെ ഭര്‍ത്താവായ ജഡേജ സ്വന്തം തൊഴിലിനെ പറ്റി ബോധ്യവും ഉത്തരവാദിത്ത ബോധവും ഉള്ളയാളാണെന്ന് റിവാബ പറഞ്ഞു. ഒരു രാഷ്ട്രീയ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു റിവാബ.
ലണ്ടനിലും ദുബായിലും ഓസ്‌ട്രേലിയയിലുമെല്ലാം ക്രിക്കറ്റ് കളിക്കാനായി ജഡേജ പോയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ഏതെങ്കിലും ആസക്തികളിലേക്കോ മോശം കാര്യങ്ങളിലേക്കോ തിരിഞ്ഞിട്ടില്ല. മറ്റു പല താരങ്ങളും സദാചാരവിരുദ്ധമായ പല പ്രവര്‍ത്തികളിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കിലും ജഡേജ അതില്‍ നിന്നെല്ലാം ഒഴിഞ്ഞുനിന്നത് അദ്ദേഹത്തിനുള്ളിലെ ഉത്തരവാദിത്തബോധം കൊണ്ടാണെന്നും റിവാബ വിശദീകരിച്ചു.
മോശം പ്രവര്‍ത്തികള്‍ ചെയ്ത താരങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ചിട്ടില്ലെങ്കിലും റിവാബയുടെ പ്രസംഗം വലിയ വിവാദത്തിന് തന്നെ തുടക്കമിട്ടിരിക്കുകയാണ്. റിവാബയുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച് ആരാധകര്‍ വലിയ ചര്‍ച്ചകളാണ് നടത്തുന്നത്. റിവാബ പറഞ്ഞത് സത്യമെങ്കില്‍ താരങ്ങളില്‍ പലരും രാജ്യത്തിന് നാണക്കേടാണുണ്ടാക്കിയതെന്ന് സോഷ്യല്‍ മീഡിയ പറയുന്നു.