രേണുക വേണു|
Last Modified വ്യാഴം, 5 ഫെബ്രുവരി 2026 (15:26 IST)
അദ്വൈത് നായര്‍ സംവിധാനം ചെയ്ത ചത്താപച്ചക്ക് മികച്ച പ്രതികരണമായിരുന്നു തീയറ്ററില്‍ ലഭിച്ചത്. ഡബ്ല്യു ഡബ്ല്യു ഇയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ കാമിയോ റോളിലാണ് മമ്മൂട്ടി എത്തുന്നത്. ആരാധകര്‍ ഏറെ ആവേശത്തോടെ കാണാൻ കാത്തിരുന്ന കഥാപാത്രമായിരുന്നു മമ്മൂട്ടിയുടേത്. എന്നാല്‍ ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ വിമര്‍ശനങ്ങള്‍ മുഴുവന്‍ മമ്മൂട്ടി അവതരിപ്പിച്ച ബുള്ളറ്റ് വാള്‍ട്ടര്‍ എന്ന കഥാപാത്രത്തെ ചൊല്ലിയായിരുന്നു.
മമ്മൂട്ടിയുടെ വേഷവിധാനത്തെ കുറിച്ചും സിനിമയിലെ അദ്ദേഹത്തിന്റെ സ്ലാങിനെ കുറിച്ചും സോഷ്യല്‍ മീഡിയയില്‍ അടക്കം ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്ക് നടന്‍ വിശാഖ് നായര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.
വിമർശനങ്ങൾ ഉണ്ടാവുന്നത് സാധാരണയാണെന്നും എന്നുകരുതി അതിനർഥം സിനിമ മോശമാണെന്നല്ല എന്നും പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാൻ നമ്മളാരാണ് എന്നും വിശാഖ് ചോദിച്ചു. മിർച്ചി മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്‍റെ പ്രതികരണം.
"മമ്മൂക്ക വളരെ നീതി പുലര്‍ത്തിയ കഥാപാത്രമായിരുന്നു വാള്‍ട്ടറിന്റേത്,
ആകാംഷയുള്ള കഥാപാത്രത്തെയാണ് അദ്ദേഹം സിനിമയിൽ ചെയ്തിരിക്കുന്നത്. ആ ആകാംഷ തന്നെയാണ് അത് ചെയ്യാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചതും. ഫോര്‍ട്ട് കൊച്ചിയില്‍ തന്നെ പലതരം ഡയലക്ട്‌സ് ഉണ്ട്. അതില്‍ മമ്മൂക്ക് പറഞ്ഞ സ്ലാങ് നമുക്ക് അധികം കേട്ട് പരിചയമില്ല, അതുകൊണ്ടാണ് അത്തരത്തിലൊരു റിയാക്ഷന്‍ വന്നത്...
വിമര്‍ശനങ്ങള്‍ വരും, അത് സാധാരണയാണ്, അതിനെ ആ സെന്‍സില്‍ മാത്രം എടുത്താല്‍ മതി. എന്നുവെച്ച് പടം മോശമാണെന്ന് ആരും പറഞ്ഞിട്ടില്ല. മമ്മൂക്ക വരുന്ന രംഗങ്ങള്‍ തീയറ്ററുകളില്‍ വലിയ ഇംപാക്ടുകളാണ് ഉണ്ടാക്കുന്നത്. അതാണ് അദ്ദേഹത്തിന്റെ പവറ്, മാത്രമല്ല പത്മഭൂഷണ്‍ മമ്മൂട്ടിയെ വിമര്‍ശിക്കാൻ നമ്മളാരാണ്?"- വിശാഖ് പറഞ്ഞു.