അഭിറാം മനോഹർ|
Last Modified ചൊവ്വ, 24 ഫെബ്രുവരി 2026 (09:40 IST)
മലയാള സിനിമ കാത്തിരിക്കുന്ന വമ്പന്‍ ആക്ഷന്‍ ചിത്രം 'കാട്ടാളന്റെ' ചിത്രീകരണം പൂര്‍ത്തിയായി. ആന്റണി വര്‍ഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന
ചിത്രം നിര്‍മിക്കുന്നത് 'മാര്‍ക്കോ' എന്ന സൂപ്പര്‍ഹിറ്റ് ഒരുക്കിയ
ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ്. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ വെച്ചാണ് ചിത്രത്തിന്റെ അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയായത്.
തായ്‌ലന്‍ഡില്‍ ചിത്രീകരണം
ആരംഭിച്ച സിനിമ ഇടുക്കി, തേനി, പൂന, ചെന്നൈ, രാമേശ്വരം, മുംബൈ എന്നിവിടങ്ങളിലായാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 140 ദിവസത്തോളമാണ് ചിത്രീകരണം നീണ്ടത്. മലയാള സിനിമയില്‍ അടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ പ്രൊഡക്ഷന്‍ ഷെഡ്യൂളുകളില്‍ ഒന്നാണിത്.
കാടിനോടും വന്യമൃഗങ്ങളോടും സാഹസികമായി പോരാടുന്ന ഒരു യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ആനക്കൊമ്പ് കടത്തുമായി ബന്ധപ്പെട്ട മാഫിയാ സംഘങ്ങളുടെ പോരാട്ടവും ചിത്രത്തിന്റെ പ്രമേയമാണ്. 'ഓങ് ബാക്ക്' തുടങ്ങിയ വിഖ്യാത ചിത്രങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അന്താരാഷ്ട്ര സ്റ്റണ്ട് കോറിയോഗ്രാഫര്‍ കെച്ച കെംബാക്ഡിയാണ് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത്. 'ഓങ് ബാക്കിലൂടെ' പ്രശസ്തനായ 'പോങ്' എന്ന ആനയും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
തമിഴ് താരം ദുഷാര വിജയന്‍ നായികയാകുന്ന ചിത്രത്തില്‍ സുകുമാരന്‍, സിദ്ദിഖ്, ജഗദീഷ്, തെലുങ്ക് താരം സുനില്‍, കബീര്‍ ദുഹാന്‍ സിംഗ്, രാജ് തിരണ്‍ദാസ്, റാപ്പര്‍ ബേബി ജീന്‍ തുടങ്ങി വന്‍ താരനിര അണിനിരക്കുന്നു. 'കാന്താര' ഫെയിം അജനീഷ് ലോകനാഥാണ് സംഗീതം. ഉണ്ണി ആര്‍ ആണ് ചിത്രത്തിന് സംഭാഷണം ഒരുക്കിയിരിക്കുന്നത്.
അത്യന്തം വയലന്‍സും ആക്ഷനും നിറഞ്ഞ ചിത്രം നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. മെയ് മാസത്തില്‍ ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.