ഒരു കടല്‍ യാത്രയുടെ ഓര്‍മ്മക്ക്

ANIFILE

കേരളമെന്ന ചെറു ഭൂമിക കടന്ന് വിശാല ലോക ചക്രവാളങ്ങളെ മലയാളിയുടെ വായനയിലേക്ക് ആദ്യമായി മികവുറ്റ രീ‍തിയില്‍ എത്തിച്ചത് എസ്.കെ.പൊറ്റക്കാടാണ്. പിന്നീട് വന്ന രവീന്ദ്രന്‍,സക്കറിയ,സച്ചിദാനന്ദന്‍, വിക്രമന്‍ നായര്‍ എന്നിവര്‍ നമ്മുടെ യാത്രവിവരണ ശാഖയെ സമ്പുഷ്‌ടമാക്കിയവരാണ്..


ടി.ജെ.എസ് ജോര്‍ജ്.ആമുഖങ്ങള്‍ ആവശ്യമില്ലാത്ത പത്രപ്രവര്‍ത്തകന്‍.സര്‍ഗാത്മകതയുടെ ശവപ്പറമ്പാണ് പത്രപ്രവര്‍ത്തനമെന്ന് പറയാറ്. എന്നാല്‍, ജോര്‍ജിന്‍റെ പത്രപ്രവര്‍ത്തനത്തില്‍ സര്‍ഗാത്മകതയുടെ അംശം ആവോളം കണ്ടെത്തുവാന്‍ കഴിയും. അവസാനത്തുള്ളിയും വായനക്കാര്‍ക്ക് എത്തിക്കണമെന്ന് ആഗ്രഹമുള്ള അപൂര്‍വം ചില പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് ജോര്‍ജ്. കൃഷ്‌ണന്‍ മോനോന്‍, എം.എസ്.സുബലക്‍ഷമി എന്നിവരെക്കുറിച്ചുള്ള പുസ്തകങ്ങള്‍ ഇവക്ക് ഉദാഹരണങ്ങളാണ്.

1952 ല്‍ കലജന്ന കപ്പലില്‍ ജോലിക്കാരനായ ജോര്‍ജ് നടത്തിയ യാത്രകളുടെ പുസ്തകരൂപമാണ് നാടോടിക്കപ്പലില്‍ നാലുമാസമെന്ന പുസ്തകം. ഫ്രീ പ്രസ് ജേര്‍ണലിന്‍റെ ഞായറാഴ്‌ചപ്പതിപ്പായ ഭാരത് ജ്യോതിയില്‍ ഈ യാത്രവിവരണം ഇംഗ്ലീഷിലാണ് ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ മലയാറ്റൂര്‍ രാമകൃഷ്‌ണന്‍ വിവര്‍ത്തനം ചെയ്തു പ്രസിദ്ധപ്പെടുത്തി.

ഇതിന്‍റെ പുസ്തക രൂപമാണ് മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത് ഡി.സിയാണ്. 80 പേജുള്ള ഈ പുസ്തകം വായനക്കായി എടുത്താല്‍ പിന്നെ വായന കഴിഞ്ഞു മാത്രമേ നിലത്തു വെക്കുകയുള്ളൂ. മനുഷ്യരെ അറിയാന്‍,സംസ്‌കാരങ്ങളെ അറിയുവാനുള്ള ത്വര ജോര്‍ജെന്ന യാത്രക്കാരനില്‍ നമ്മള്‍ക്ക് ദര്‍ശിക്കാം.

ഒരു വ്യക്തിയുടെ സ്വഭാവ സവിശേഷതയും രാജ്യത്തിന്‍റെ വര്‍ത്തമാന കാല അവസ്ഥയും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ജോര്‍ജ് ഈ വിവരണത്തില്‍ നല്‍കുന്നുണ്ട്. ഒരു പക്ഷെ ഒരു പത്രപ്രവര്‍ത്തകനു മാത്രം സാധിക്കാവുന്ന സൂക്ഷ്‌മ നിരീക്ഷണ പാടവം ഈ കൃതിയെ മഹത്തരമാക്കുന്നു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :