ഒന്നര വര്‍ഷത്തിനു ശേഷമാണ് നാട്ടില്‍ എത്തിയത്. ഒരു ക്രിസ്തുമസ് അവധിക്കാലം. ഉദ്യോഗത്തിന്‍റെ പിരിമുറുക്കങ്ങളൊഴിഞ്ഞ് അങ്ങനെ ഉല്ലസിച്ചിരിക്കെ പൊടുന്നനെ ഇളയകുട്ടിക്ക് ഒരു ശാഠ്യം; ചില്ലിചിക്കന്‍ വേണം. അവനെ പിന്താങ്ങാന്‍ മറ്റു കുട്ടികളും നിരന്നു.
തങ്ങള്‍ എന്തിനും തയ്യാര്‍ എന്ന് അടുക്കളവിഭാഗവും നിലപാടുകൊണ്ടു. അവരുടെ ആവശ്യത്തിന് വഴങ്ങുന്പോള്‍ എന്‍റെ മനസ്സിലുയര്‍ന്നത് രണ്ടു കിലോമീറ്റര്‍ വടക്കുള്ള ചിക്കന്‍ വിഹാര്‍ എന്ന വിശാലമായ ഇറച്ചിക്കോഴി വളര്‍ത്തല്‍ കേന്ദ്രമത്രെ. കഴിഞ്ഞ തവണ നാട്ടില്‍ വന്നപ്പോള്‍ അവിടം ഒന്നു സന്ദര്‍ശിച്ചതാണ്.
ജൂബയ്ക്കു മീതെ നാടന്‍ കൈലിയും ചുറ്റി, തോളില്‍ കറ്റാലം ടൗവലുമായി എന്നെ എതിരേറ്റ കുഞ്ഞുവര്‍ക്കിയുടെ മധുരപ്പുഞ്ചിരി ഇപ്പോഴും മനസ്സില്‍ മായാതെ നിലാവുതൂവി നില്ക്കുന്നു. കുഞ്ഞുവര്‍ക്കി. പഴയ സഹപാഠി.മൂന്നില്‍ തോറ്റ് നാലില്‍ പയറ്റി പിരിഞ്ഞവന്‍. നേരില്‍ക്കണ്ടപ്പോള്‍ വര്‍ക്കിയുടെ കണ്ണില്‍ ആനന്ദാശ്രുക്കള്‍.
സ്വന്തം സ്ഥാപനത്തെക്കുറിച്ചുള്ള അഭിമാനം അവന്‍റെ വാക്കുകളില്‍ നുരഞ്ഞു നുരഞ്ഞു പൊന്തി. ഭദ്രമായി ചിക്കന്‍ നെറ്റടിച്ച നൂറ്റന്പതടി നീളമുള്ള രണ്ട് ഓലപ്പുരകള്‍. പുര നിറഞ്ഞ് വെളുത്ത മാലാഖമാര്‍ ചിക്കിയും ചിനക്കിയും ചലിക്കുന്നു.
പാലാഴിത്തിരമാലകള്‍ ഒഴുകും പോലെ; ചുവന്ന പൂക്കള്‍ ചിതറിവീണുകിടക്കുന്ന തിരകള്‍. പല പരുവത്തിലായി ആയിരത്തിയെഴുന്നൂറിലധികം ഉണ്ടത്രേ. നിത്യം ശരാശരി എഴുപതു കിലോ പോകും. ബ്രോയിലര്‍ കോഴിവളര്‍ത്തലിന്‍റെ ശാസ്ത്രീയ വശത്തെക്കുറിച്ചും മായം ചേര്‍ക്കലിന്‍റെ സാദ്ധ്യതകളെപ്പറ്റിയും കുഞ്ഞുവര്‍ക്കി ലഖുവായൊന്നുപന്യസിച്ചു.
പിരിയും നേരം ഒരു ബെഞ്ചിലിരുന്നു പഠിച്ചതിന്‍റെ വറ്റാത്ത കൂറ് അവന്‍ കാണിക്കുകയും ചെയ്തു. വിലയില്‍ ഇരുപതു രൂപയുടെ കിഴിവ്.