നാളെയുടെ പ്രതീക്ഷ, ആരാണ് ഈ പെൺകുട്ടി?

ഗോൾഡ ഡിസൂസ| Last Updated: വെള്ളി, 22 നവം‌ബര്‍ 2019 (14:14 IST)

വയനാട് ബത്തേരിയിലെ സ്കൂളിൽ പാമ്പ് കടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ഷഹ്‌ല മരിച്ച സംഭവത്തിൽ വയനാട്ടിൽ സംഘർഷാവസ്ഥ. സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ നാട്ടുകാർകും വിദ്യാർത്ഥികളും രംഗത്തെത്തി. കൃത്യ സമയത്ത് ചികിത്സ നൽകാത്തതിനെ തുടർന്നാണ് പെൺകുട്ടി മരണപ്പെടുന്നത്.

അധ്യാപകരുടെ അനാസ്ഥയെ തുടർന്നാണ് ഷെഹ്‌ലയുടെ ദാരുണമരണം. സ്‌കൂൾ അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വ്യാപക പ്രതിഷേധവും ഉയരുകയാണ്. ഇതിനിടയിൽ സോഷ്യൽ മീഡിയ അന്വേഷിക്കുന്നത് ഒരു മിടുക്കിക്കുട്ടിയെ ആണ്.

ഷെഹ്‌ലയുടെ മരണത്തിനു അധ്യാപകർ കാരണക്കാരാണെന്ന് മാധ്യമങ്ങളോട് തുറന്നടിച്ച് പറഞ്ഞത് അതേ സ്കൂളിലെ ഏഴാം ക്ലാസുകാരിയായ നിദ ഫാത്തിമയാണ്. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ മാധ്യമങ്ങൾക്ക് മുന്നിൽ നിലപാട് പറയുകയും സ്കൂളിലെ അവസ്ഥ തുറന്ന് പറയുകയും ചെയ്ത നിദയെ അഭിനന്ദിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്.

സഹപാഠിക്ക്‌ കിട്ടാതെ പോയ നീതിക്ക്‌ വേണ്ടി യാതൊരു സങ്കോചവുമില്ലാതെ ഉറക്കെ വ്യക്‌തതയോടെ ശബ്‌ദിക്കുകയായിരുന്നു നിദ. ഏഴാം ക്ലാസുകാരിയുടെ ശബ്ദത്തിലെ ആത്മവിശ്വാസം മനുഷ്യത്വം വറ്റിയവർക്കുള്ള മറുപടിയാണ്.

ഇതിനിടയിൽ നിദയുടെ സമരമുഖത്തെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പോയ മാസം ബത്തേരി – മൈസൂർ ദേശീയ പാതയിലെ യാത്രാ നിരോധനത്തിനെതിരെ നടന്ന സമരത്തിൽ നിദ പങ്കെടുത്തപ്പോഴുള്ള ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. നാളെയുടെ പ്രതീക്ഷ എന്ന തലക്കെട്ടിൽ നിരവധി പേരാണ് ചിത്രം പങ്കു വയ്ക്കുന്നത്. ഒക്ടോബർ 6 ന് പ്രമുഖ ഫോട്ടോഗ്രാഫർ ആയ ജോൺസൺ പട്ടുവയൽ പകർത്തിയ ചിത്രമാണ് അത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :