ബോധം കെട്ട് പനിച്ച് വിറച്ച കുട്ടിയെ കണ്ടതേ അപസ്മാരത്തിന് ചികില്‍സ തുടങ്ങി, രണ്ടാം തവണ നൽകിയത് അഞ്ചാം പനിക്കുള്ള മരുന്ന്; ആശുപത്രിക്കാരുടെ ചികിത്സാ പിഴവിൽ സോനമോൾക്ക് ദുരിതം, ചേർത്ത് പിടിച്ച് ആരോഗ്യമന്ത്രി

Last Updated: ബുധന്‍, 8 മെയ് 2019 (14:15 IST)
ഈ കുട്ടിക്ക് നീതി ലഭിക്കാന്‍ സോഷ്യല്‍ മീഡിയ വഴി നമ്മള്‍ മുന്നിട്ട് ഇറങ്ങണം. ജൂബിലി ഹോസ്പിറ്റലില്‍ നടന്ന സംഭവം റിപ്പോര്‍ട്ട് ചെയ്യാത്ത എല്ലാ ചാനല്‍ പേജിലും എല്ലാവരും ഇ മെസേജ് കമന്റ് ചെയ്യുക. ????- രണ്ട് ദിവസമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന സന്ദേശമാണ് ഇത്.

തൃശ്ശൂർ പട്ടിക്കാട് എടപ്പലത്തെ ബാബു - ലീന ദമ്പതികളുടെ 6 വയസുകാരി സോനമോൾക്ക് വേണ്ടിയുള്ള പോരാട്ടത്തിലാണ് സോഷ്യൽ മീഡിയ. തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം രണ്ടു മാസമായി കോയമ്പത്തൂരിൽ ചികിത്സയിലാണ് സോനമോളെന്നാണ് റിപ്പോർട്ടുകൾ.

മരുന്നിന്റെ റിയാക്ഷന്‍ കൊണ്ടാണ് സോനമോള്‍ക്ക് ഈ ദുരവസ്ഥ ഉണ്ടായത്. എന്നിട്ടും ഡിസ്ചാർജിന്റെ സമയത്ത് ഇവരിൽ നിന്നും 50000 രൂപ ഈടാക്കിയെന്നാണ് പറയുന്നത്. ചികിത്സാ പിഴവിനെ തുടന്ന് രണ്ടു മാസമായി കോയമ്പൂരിൽ ചികിത്സയിലാണ് കുട്ടിയിപ്പോൾ. ഓരോ തവണയും വലിയൊരു തുകയാണ് ആവശ്യം വരുന്നത്.
ചൈല്‍ഡ് പ്രോട്ടക്ട ടീമാണ് ഈ വാര്‍ത്ത പുറത്തുവിട്ടത്. ഇത് സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.

സോഷ്യൽ മീഡിയ ഏറ്റെടുത്ത വാർത്തയ്ക്ക് ഒടുവിൽ ആരോഗ്യമന്ത്രി ഷൈലജ ടീച്ചറുടെ കരുതൽ. സോനമോളുടെ വാർത്ത അറിഞ്ഞതിനെ തുടർന്ന് ഇതിൽ ഇടപെടുന്നതിനായി സോഷ്യൽ സെക്യൂരിറ്റി മിഷൻ എക്സി. ഡയറക്ടർ ഡോ. മുഹമ്മദ് അഷീലിനെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പോസ്റ്റിന്റെ പൂർണരൂപം:

അപസ്മാര സംബന്ധമായ അസുഖത്തിനാണ് ജൂബിലി മെഡിക്കൽ കോളേജിൽ എത്തിയത്. അവിടെ ചികിത്സ നടത്തുന്നതിനിടയിൽ ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥ ഉണ്ടായതിനെ തുടർന്നാണ് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയത്.

ശേഷം തൃശൂർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിഭാഗത്തിന്റെ തലവൻ ഡോ: പുരുഷോത്തമന്റെ നേത്യത്വത്തിൽ നടത്തിയ വിദഗ്ധ പരിശോധനയിൽ നിന്നാണ് കണ്ണിനും രോഗം ബാധിച്ചതിച്ചിട്ടുണ്ടെന്ന് മനസിലാക്കിയത്. ഇതിനെ തുടർന്ന് കോയമ്പത്തൂർ അരവിന്ദ് കണ്ണാശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

അവിടെ നിന്ന് രണ്ട് തവണ കണ്ണിന് ശസ്ത്രക്രിയ നടത്തി. മൂന്നാമത്തെ ശസ്ത്രക്രിയക്കായി ഇന്ന് അഡ്മിറ്റ് ചെയ്യേണ്ടതായിരുന്നു. എന്നാൽ രക്ത പരിശോധനയിൽ അണുബാധ കണ്ടതിനാൽ പെട്ടെന്ന് സർജറി സാധ്യമല്ലെന്ന് കോയമ്പത്തൂർ അരവിന്ദ് ആശുപത്രി അധികൃതർ അറിയിച്ചു. അതിനാൽ തൃശൂർ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ചികിത്സ നടത്തുന്നതിനുള്ള ഏർപ്പാട് ഉണ്ടാക്കി.

തൃശൂർ മെഡിക്കൽ കോളേജിലും തുടർന്നും ചികിത്സക്ക് ആവശ്യമായ എസ്റ്റിമേറ്റ് അനുസരിച്ച് കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ വികെയർ പദ്ധതിയിൽ ഉൾപ്പെടുത്തി ചികിത്സ സർക്കാർ ഏറ്റെടുക്കുന്നതാണ്.

കൂടുതൽ ചികിത്സാ ചിലവ് ആവശ്യമായി വരുന്ന അപൂർവ രോഗങ്ങൾക്കും ഇതു പോലുള്ള രോഗികൾക്കും സർക്കാരിന്റെ പ്ലാൻ ഫണ്ട് തികയാത്തതിനാൽ സുമനസുകൾ നൽകുന്ന സംഭവനയും കമ്പനികളുടെ പൊതു നന്മ ഫണ്ട് ഉപയോഗിച്ചാണ് വി കെയറിൽ ഫണ്ട് സ്വരൂപിക്കുന്നത്.

സുതാര്യത ഇല്ലാതെ സ്വകാര്യ അക്കൗണ്ട്‌ ആരംഭിച്ച് ഓൺലൈനായി ഫണ്ട് പിരിവ് നടത്തുന്ന ചില സംഘടനകളും വ്യക്തികളും നമുക്ക് ചുറ്റും ഉണ്ട്. ഇതിൽ നിന്ന് വ്യത്യസ്തമായി പൂർണമായും സുതാര്യവും, സർക്കാർ നിരീക്ഷണത്തിലും നിയന്ത്രണത്തിലുമുള്ള ഫണ്ട് കളക്ഷനാണ് വി കെയറിൽ നടക്കുന്നത്. ഇപ്പോൾ പരിമിതമായ ഫണ്ട് മാത്രമേ വി കെയറിൽ ഉള്ളൂ. ഈ സർക്കാർ വന്നതിന് ശേഷം എണ്ണൂറിലധികം പേർക്ക് വി കെയർ വഴി സഹായം നൽകിയിട്ടുണ്ട്.

സോനമോളുടെ അസുഖം എത്രയും വേഗം സുഖപ്പെടുത്താൻ ഉള്ള നടപടികളാണ് സർക്കാർ എടുത്തിട്ടുള്ളത്. സോനമോളുടെ വിഷയം ശ്രദ്ധയിൽപ്പെടുത്തിയ എല്ലാ സുമനസുകളേയും നന്ദിയറിയിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :