കാർവിയുടെ 700 കോടിയുടെ ഓഹരികൾ മരവിപ്പിച്ച് ഇ‌ഡി

അഭിറാം മനോഹർ| Last Modified ഞായര്‍, 26 സെപ്‌റ്റംബര്‍ 2021 (18:09 IST)
കാർവി സ്റ്റോക്ക് ബ്രോക്കിങ് ലിമിറ്റഡിലെ റെയ്‌ഡിന് പിന്നാലെ 700 കോടി രൂപയുടെ ഓഹരികൾ മരവിപ്പിച്ച് എൻഫോഴ്സ്മെന്റ് നടപടി. കമ്പനി സിഎംഡി പാർത്ഥസാരഥി അടക്കമുള്ളവർക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസന്വേഷണത്തിന്റെ തുടർച്ചയാണ് നടപടി.

നിലവിൽ ഹൈദരാബാദിലെ ചഞ്ചൽഗുദ ജയിലിലാണ് പാർത്ഥസാരഥിയുള്ളത്. തെലങ്കാന പൊലീസാണ് കഴിഞ്ഞ മാസം ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. സെപ്‌റ്റം‌ബർ 22ന് ഹൈദരാബാദിലെ കാർവി ഗ്രൂപ്പിന്റെ ആറിടങ്ങളിൽ ഇ‌ഡി റെയ്‌ഡ് നടത്തിയിരുന്നു. നിരവധി വ്യാജരേഖകൾ റെയ്ഡിൽ അന്വേഷണ ഏജൻസിക്ക് കിട്ടി. വ്യക്തിഗത ഡയറികൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ, ഇമെയിലുകൾ, വസ്തുവിന്റെ ആധാരം തുടങ്ങിയ രേഖകളാണ് റെയ്‌ഡിൽ കണ്ടെടുത്തത്.

ഗ്രൂപ്പ് കമ്പനികളിലുള്ള ഓഹരികൾ സ്വകാര്യ ഇടപാടിലൂടെ കൈമാറ്റം ചെയ്യാനും അതുവഴി തനിക്കെതിരായ ക്രിമിനൽ കേസ് നടപടികൾ വൈകിപ്പിക്കാനും പാർത്ഥസാരഥി ശ്രമിച്ചുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഈ ഓഹരികൾക്ക് 700 കോടിയുടെ മൂല്യം വരുമെന്നാണ് കണക്കാക്കുന്നത്. പാർത്ഥസാരഥിയുടെയും മക്കളായ
രജതിന്റെയും അധിരജിന്റെയും പേരിലുണ്ടായിരുന്നതാണ് ഈ ഓഹരികൾ.

തങ്ങളുടെ ഇടപാാടുകാരുടെ ഓഹരികൾ പണയപ്പെടുത്തി കാർവി ഗ്രൂപ്പ് 329 കോടി രൂപ വായ്പയെടുത്തുവെന്നും പിന്നീട് ഈ തുക വകമാറ്റി ചെലവാക്കിയെന്നുമാണ് തെലങ്കാന പൊലീസ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്ന കേസ്. ഇതേ തുടർന്നാണ് കള്ളപ്പണം വെളുപ്പിക്കൻ നിരോധന നിയമപ്രകാരം ഇ‌ഡി ഇവർക്കെതിരെ കേസെടുത്തത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :