കണക്കുകളിൽ കൃത്രിമം കാണിക്കുന്നു, ഹിൻഡർബർഗ് റിപ്പോർട്ടിൽ ഉലഞ്ഞ് അദാനി ഓഹരികൾ, ഒറ്റ ദിവസം കൊണ്ട് നഷ്ടമായത് 45,000 കോടി രൂപ

അഭിറാം മനോഹർ| Last Modified വെള്ളി, 27 ജനുവരി 2023 (13:21 IST)
അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ച് കാണിക്കുകയാണെന്ന യുഎസ് ഫോറൻസിക് ഫിനാൻഷ്യൽ റിസർച്ച് സ്ഥാപനമായ ഹിൻഡർബർഗിൻ്റെ റിപ്പോർട്ടിൻ്റെ ആഘാതത്തിൽ ഇന്ത്യൻ ഓഹരി വിപണി. അദാനി ഓഹരികളെല്ലാം തന്നെ നഷ്ടം രേഖപ്പെടുത്തിയപ്പോൾ സെൻസെക്സ് 1.25% ഇടിഞ്ഞ് 59,451ലും നിഫ്റ്റി 17,683ലുമെത്തി.

അദാനിയുടെ ലിസ്റ്റ് ചെയ്ത എല്ലാ കമ്പനികളും നഷ്ടത്തിലാണ്. അദാനി ട്രാൻസ്മിഷൻ ഓഹരികൾ 19.2 ശതമാനവും അദാനി ടോട്ടൽ ഗ്യാസ് 19.1 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്. റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ ബുധനാഴ്ച ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള 10 അദാനി കമ്പനികളിൽ നിന്നായി ഏകദേശം 45,500 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തിയിരുന്നു. 85 ശതമാനത്തോളം പെരുപ്പിച്ച തുകയിലാണ് അദാനി ഓഹരികളുടെ വ്യാപാരമെന്നാണ് ഹിൻഡൻബർഗിൻ്റെ ആരോപണം.

12,000 കോടി ആസ്തിയുള്ള കമ്പനിയിൽ 10,000 കോടി രൂപ നേടിയത് പെരുപ്പിച്ച ഓഹരിവിലയിലൂടെയാണെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം റിപ്പോർട്ടിനെതിരെ അദാനി ഗ്രൂപ്പ് രംഗത്തെത്തി. വസ്തുതകൾക്കായി തങ്ങളെ ഗവേഷണഗ്രൂപ്പ് സമീപിച്ചിട്ടില്ലെന്നും ഉന്നയിക്കുന്ന ആരോപണങ്ങൾ തള്ളിക്കളയുന്നതായും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം റിപ്പോർട്ടിൽ ഉറച്ചുനിൽക്കുന്നതായി ഹിൻഡൻബർഗ് അധികൃതരും വ്യക്തമാക്കി. വിശദമായ രേഖകളുടെ പിൻബലത്തിലാൺ റിപ്പോർട്ടെന്നും ഹിൻഡർബർഗ് അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :