ഡികോ ബൂട്ടഴിക്കുന്നു

ലിസ്ബന്‍| WEBDUNIA| Last Modified വെള്ളി, 5 ഫെബ്രുവരി 2010 (16:04 IST)
PRO
പോര്‍ച്ചുഗല്‍ മിഡ്ഫീല്‍ഡര്‍ ഡികോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന അടുത്ത ലോകകപ്പ് പരമ്പരയ്ക്ക് ശേഷം കളി മതിയാക്കുമെന്നാണ് ഡീകോ അറിയിച്ചിരിക്കുന്നത്. പ്രായം അധികരിച്ച സാഹചര്യത്തില്‍ ലോകകപ്പിന് ശേഷം വിരമിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് 32കാരനായ ഡികോ പറഞ്ഞു.

2003 മാര്‍ച്ചിലാണ് ഡികോ പോര്‍ച്ചുഗലിന് വേണ്ടി ആദ്യമായി ബൂട്ടണിയുന്നത്. പോര്‍ച്ചുഗലിന്‍റെ ഏറ്റവും മികച്ച മധ്യനിര താരമായാണ് ഡികോ അറിയപ്പെടുന്നത്. എതിരാളിയില്‍ നിന്ന് പന്ത് കയ്യടക്കാനുള്ള തന്ത്രവും മികച്ച ചടുലതയും ഡികോയുടെ ചില വിശേഷണങ്ങള്‍ മാത്രമാണ്. അഞ്ച് ഗോളുകളാണ് രാജ്യത്തിന് വേണ്ടി ഡികോ നേടിയിട്ടുള്ളത്.

2004ലേയും 2008ലേയും യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പിലും 2006ലെ ലോകകപ്പിലും ഡികോ കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ ചെല്‍‌സിക്ക് വേണ്ടിയും ഡീകോ ബൂട്ടണിഞ്ഞു. വിരമിച്ചതിന് ശേഷം ജന്‍‌മദേശമായ ബ്രസീലിലേക്ക് തിരിച്ചു പോകണമെന്നും അടുത്ത സീസണില്‍ ക്ലബ് തലത്തില്‍ കളിക്കണമെന്നാണ് തന്‍റെ ആഗ്രഹമെന്നും ഡികോ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :