ആ സേവ് ഇല്ലായിരുന്നെങ്കിൽ ഞാൻ എല്ലാ പഴിയും കേട്ട് ക്രൂശിക്കപ്പെടുമായിരുന്നു: ശ്രീജേഷ്

അഭിറാം മനോഹർ| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (13:30 IST)
ഒളിമ്പിക്‌സ് ഹോക്കിയിലെ വെങ്കല മെഡൽ നേട്ടത്തെ വലിയ ആവേശത്തോടെയാണ് ഇന്ത്യയിലെ കായികപ്രേമികൾ ഏറ്റെടുത്തത്. 41 വർഷകാലാത്തെ കാത്തിരിപ്പിനൊടുവിൽ മെഡൽ ഇന്ത്യയിലേക്ക് എത്തു‌മ്പോൾ അതിന് നിർണായകമായ സാന്നിധ്യമായത് മലയാളി ഗോൾ കീപ്പറായ പിആർ ശ്രീജേഷിന്റെ പ്രകടനമായിരുന്നു. ഇപ്പോഴിതാ ആ വെങ്കലനേട്ടത്തെ പറ്റി മനസ്സ് തുറന്നിരിക്കുക‌യാണ് താരം.

ജർമനിക്കെതിരെയുള്ള ലൂസേഴ്‌സ് ഫൈനലിൽ കളി അവസാനിക്കാൻ 6 സെക്കന്റുകൾ ബാക്കി നിൽക്കെ ഇന്ത്യ പെനാൾട്ടി കോർണർ വഴങ്ങിയിരുന്നു. നിർണായകമായ സേവ് നടത്തി കളി ഇന്ത്യയ്ക്ക് അനുകൂലമാക്കിയത് ശ്രീജേഷിന്റെ പ്രകടനമായിരുന്നു. എന്നാൽ ആ നിമിഷം സംഭവിച്ചില്ലായിരുന്നെങ്കിൽ ഇന്ന് ഹീറോ എന്ന് വാഴ്‌ത്തുന്നവർ തന്നെ ക്രൂശിക്കുമായിരുന്നുവെന്ന് ശ്രീജേഷ് പറയുന്നു.

ഗോളടിക്കുന്നവനാണ് എന്നും ഹീറോ. ജര്‍മനിക്കെതിരേ അവസാനനിമിഷം വഴങ്ങേണ്ടി വന്ന പെനാല്‍ട്ടി കോര്‍ണര്‍ ദൈവംതന്ന നിയോഗമാകാം. അത് രക്ഷപ്പെടുത്താനായില്ലെങ്കിൽ ഞാൻ എല്ലാവരാലും ക്രൂശിക്കപ്പെട്ടേനെ. ആ അവസാനനിമിഷം അങ്ങനെയല്ലായിരുന്നുവെങ്കിൽ ഗോളടിച്ചവരാകും വാഴ്‌ത്തപ്പെടുക. എന്നാൽ ദൈവം ക്ലൈമാക്‌സില്‍ കരുതിവെച്ചത് എനിക്കുവേണ്ടിയുള്ള നിമിഷങ്ങളായിരുന്നു. ആ പെനാല്‍ട്ടി കോര്‍ണര്‍ രക്ഷപ്പെടുത്തി രാജ്യത്തിന് മെഡല്‍ സമ്മാനിക്കാന്‍ കഴിഞത് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമാണ്. മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിനിടെ ശ്രീജേഷ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :