ക്ഷേത്ര അറ തുറന്നു; പക്ഷേ നിധിയില്ല!

ചെന്നൈ| WEBDUNIA|
PRO
PRO
ചെന്നൈ ഗുമുഡിപൂണ്ടി ചന്ദ്രശേഖരസ്വാമി ക്ഷേത്രത്തില്‍ നിധി ഒളിഞ്ഞിരിക്കുന്ന ഉണ്ടെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാല്‍ ഈ അറ തുറന്നു നോക്കിയപ്പോള്‍ നിരാശ മാത്രം ബാക്കിയായി. വിലപിടിപ്പുള്ള ഒന്നും അറയില്‍ കണ്ടെത്താനായില്ല.

തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ കണ്ടെത്തിയ രീതിയുള്ള അമൂല്യസമ്പത്ത് ശേഖരം ഇവിടെയും ഉണ്ടെന്നായിരുന്നു സംശയിക്കപ്പെട്ടിരുന്നത്. ബുധനാഴ്ച രാവിലെ കനത്ത സുരക്ഷാസന്നാഹങ്ങളോടെയാണ് അറ തുറന്നത്. രണ്ടു ശ്രീകോവിലുകള്‍ക്കിടയിലാണ് അറ സ്ഥിതി ചെയ്തിരുന്നത്. നൂറുകണക്കിന് ഭക്തരാണ് അറ തുറക്കുന്നതും കാത്ത് ക്ഷേത്രത്തില്‍ എത്തിയത്. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ ക്ഷേത്രത്തിന്റെ പിന്‍‌ഭാഗത്തെ ഭിത്തി തുരന്നാണ് അറയുടെ ഉള്‍ഭാഗം പരിശോധിച്ചത്.

ഈ ക്ഷേത്രത്തിന് 1,200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അമ്പത് വര്‍ഷമായി ക്ഷേത്രം അടഞ്ഞുകിടക്കുകയായിരുന്നു. ഡിസംബറില്‍ ക്ഷേത്രത്തില്‍ നടക്കുന്ന കുംഭാഭിഷേകത്തിനായുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കവേയാണ് നിലവറയേക്കുറിച്ച് സംശയങ്ങള്‍ ഉടലെടുത്തത്. തുടര്‍ന്ന് ഇത് തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബള്‍ എന്‍ഡോവ്മെന്റ് ഡിപ്പാര്‍ട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

ശിവന്‍, അംബല ദൈവനായകി, വിനായകന്‍, മുരുകന്‍ എന്നീ ദൈവങ്ങളാണ് ക്ഷേത്രത്തിലുള്ളത്. പാണ്ഡ്യ, ചോള രാജാക്കന്‍മാരുടെ കാലത്താണു ക്ഷേത്രം നിര്‍മിച്ചതെന്ന് ചരിത്രകാരന്‍മാര്‍ വ്യക്തമാക്കുന്നു‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :