വേലൂരിലെ പള്ളിയും അര്‍ണോസ് പാതിരിയും

വെബ്‌ദുനിയ, ഫീച്ചര്‍ ഡെസ്ക്ക്

Arnos Pathiri
PRO
PRO
മലയാളത്തിലെ ആദ്യത്തെ മഹാകാവ്യമായിട്ടാണ്‌ സാഹിത്യ ചരിത്രകാരന്മാര്‍ പുത്തന്‍പാനയെ കാണുന്നത്‌. ഒരു ജര്‍മ്മന്‍ പാതിരിയാണ്‌ പുത്തന്‍പാനയുടെ രചയിതാവ്‌ എന്നറിയുന്നത്‌ വളരെ ചുരുക്കം പേര്‍ക്കുമാത്രമാണ്‌. പുത്തന്‍ പാനയാണ് മലയാളത്തിലെ ആദ്യമഹാകാവ്യമെന്നും ആര്‍ക്കുമറിയില്ല.

അന്നുവരെയുള്ള സംസ്കൃതസാഹിത്യ ഗ്രന്ഥങ്ങളെല്ലാം പരിചയിച്ച പാതിരി ഒരു കവിയായതിനാല്‍ അത്ഭുതപ്പെടാനില്ലല്ലോ! ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന സാഹിത്യഗ്രന്ഥങ്ങളെപ്പോലെ ചിലത്‌ ക്രൈസ്തവര്‍ക്കും വേണമെന്ന പാതിരിയുടെ ദൃഢനിശ്ചയവും അതിന്‌ പിന്നിലുണ്ടായിരുന്നു.

ചതുരാന്ത്യം, മരണപര്‍വം, വിധിപര്‍വം, നരകപര്‍വം, മോക്ഷപര്‍വം, മിശിഹാചരിത്രം, വ്യാകുല പ്രബന്ധം, പുത്തന്‍പാനഎന്നിവയാണ്‌ പാതിരിയുടെ പ്രധാന കൃതികള്‍. അതില്‍ പുത്തന്‍പാന സ്വാരസ്യം കൊണ്ടും ഭക്തിരസത്താലും മറ്റുള്ള കാവ്യങ്ങളേക്കാള്‍ മികച്ചു നില്‍ക്കുന്നു. രക്ഷാകരവേദകീര്‍ത്തനമെന്നും ഈ കൃതിക്ക്‌ പേരുണ്ട്‌.

പുത്തന്‍പാനയെന്ന പേര്‌ പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ ഓര്‍മ്മിപ്പിക്കുന്നതില്‍ അസ്വഭാവികതയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയെ മാതൃകയാക്കിയാണ്‌ ക്രിസ്തുവിന്റെ കുരിശുമരണത്തെ പ്രകീര്‍ത്തിക്കുന്ന പുത്തന്‍പാനയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്‌. ഇതു രചിക്കപ്പെട്ടത്‌ നതോന്നതവൃത്തത്തിലാണ്‌. ഇതിലെ പന്ത്രണ്ടാം പാദം സാഹിത്യപരമായി ഉന്നത സൃഷ്ടിയാണെന്ന്‌ വിലയിരുത്തുന്നു.

“അമ്മ കന്നീമണിതന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും....”

എന്നിങ്ങനെ ക്രൈസ്തവഭവനങ്ങളിലെ അമ്മൂമ്മമാര്‍ ഈണത്തോടെ പുത്തന്‍പാന ചൊല്ലുമ്പോള്‍, ജര്‍മ്മനിയില്‍നിന്ന്‌ കേരളത്തിലെത്തി, കാവ്യരചന നടത്തി മലയാളമണ്ണില്‍ തന്നെ പൊലിഞ്ഞടങ്ങിയ അര്‍ണോസ്‌ പാതിരിയുടെ ആത്മാവ്‌ പുളകം കൊള്ളുന്നുണ്ടാവണം. വേലൂരിലെ ദേവാലയത്തില്‍ വിശ്വാസികളും ചരിത്രാന്വേഷികളും ഭാഷാസ്നേഹികളും സന്ദര്‍ശനം നടത്തുമ്പോള്‍ അര്‍ണോസ്‌ പാതിരിയുടെ ആത്മാവ്‌ ആനന്ദിക്കുന്നുണ്ടാവണം.

WEBDUNIA|
(പാതിരിയുടെ രേഖാചിത്രത്തിന് കടപ്പാട് - കേരള ഹിസ്റ്ററി അസ്സോസിയേഷന്‍ പ്രസിദ്ധീകരിച്ച നവകേരളശില്പികള്‍ എന്ന പുസ്തകത്തിന്)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :