ഓര്‍മ്മയിലെ ഓണം

ബിജു ഗോപിനാഥന്‍

WEBDUNIA|
ഓണത്തിന്‍റെ നൊമ്പര സ്മൃതികളില്‍ തിലകന്‍

ആ കിടപ്പ് അങ്ങനെ മൂന്നാല് ദിവസം തുടര്‍ന്നു. ഇതിനോടകം വീട്ടില്‍ നിന്ന് എനിക്ക് ഭക്ഷണമേ കിട്ടിയില്ല. ഞാന്‍ വിശന്ന് വലഞ്ഞു. വിശപ്പ് അസഹ്യമായി. ഞങ്ങള്‍ക്കന്ന് കപ്പകൃഷിയുണ്ട്. ഞാന്‍ എഴുന്നേറ്റ് തൊടിയില്‍ ചെന്ന് കപ്പ ഒടിച്ച് ഒരു സഞ്ചിയിലാക്കി. നേരെ പഴയ റിഹേഴ്സല്‍ ക്യാമ്പിലേയ്ക്ക് നടന്നു. അവിടെ ഒരു മറിയച്ചേടത്തി ഉണ്ട്. ഞാന്‍ സ്കൂളില്‍ പോകുന്ന കാലത്ത് അവരുടെ കൈയില്‍ നിന്നും വെള്ളം വാങ്ങിക്കുടിച്ചിട്ടുണ്ട്. എന്നോട് അവര്‍ക്ക് വലിയ സ്നേഹമാണ്. കപ്പ വേവിച്ച് തരാന്‍ ഞാന്‍ മറിയച്ചേടത്തിയോട് പറഞ്ഞു. കപ്പയെന്തിനാ, നീ വന്ന് ചോറ് കഴിക്ക് എന്നവര്‍ പറഞ്ഞു. ചോറ് കൊണ്ട് വയ്ക്കുമ്പോള്‍ അവരുടെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

ഈ അസ്വസ്ഥതകള്‍ക്കിടെയാണ് അത്തവണ ഓണം വരുന്നത്. ഓണദിവസം നാടകത്തിന്‍റെ റിഹേഴ്സല്‍ ക്യാമ്പില്‍ നിന്നും ഞാന്‍ വീട്ടിലെത്തി. ആരും എന്നോട് മിണ്ടാറില്ല. എനിക്ക് വേണ്ടി ആരും ചോറ് വയ്ക്കാറില്ല. എന്താണെന്ന് ചോദിച്ചാല്‍ അരിയിടുമ്പോള്‍ വീട്ടിലുള്ളവര്‍ക്ക് മാത്രമേ ചോറുള്ളൂ എന്ന് അമ്മ മറുപടി പറയും. ആ സ്ഥിതിയാണ്.
എന്തായാലും ഓണമല്ലേ എനിക്ക് ചോറ് തരുമെന്ന് കരുതി ഉണ്ണാന്‍ തയാറായി ഞാന്‍ മുറിയിലിരിക്കുകയാണ്. ആരെങ്കിലും വന്ന് വിളിക്കുമെന്നെനിക്ക് പ്രതീക്ഷയുണ്ട്.

ആരും വന്നില്ല. എല്ലാവരും ഓണമുണ്ട് തുടങ്ങിയോ എന്നെനിക്ക് സംശയം തോന്നി. ഞാന്‍ ഊണുമുറിയിലേയ്ക്ക് വന്നു. എല്ലാവരും ഉണ്ണാനിരിയ്ക്കുകയാണ്. എനിക്ക് മാത്രം ഇല ഇട്ടിട്ടില്ല. ഇനി എന്നെ കാണാത്തതുകൊണ്ടായിരിക്കുമോ എന്ന് വിചാരിച്ച് എല്ലാവരുടെയും മുന്നിലൂടെ എന്നെ എക്സിബിറ്റ് ചെയ്തു. എല്ലാവരും ഉണ്ട് കഴിഞ്ഞു. എന്നെ വിളിച്ചില്ല. എന്‍റെ അവസ്ഥയെന്താണ്? ഞാന്‍ ആരാണ്? ഞന്‍ എന്‍റെ മുറിയിലെ കട്ടിലില്‍ കണ്ണുമടച്ച് കിടന്നു.

ഇത്തവണ ഓണം ഉണ്ണണമെന്ന് എനിക്കൊരു വാശി തോന്നി. ഞാന്‍ പൈസയ്ക്ക് വേണ്ടി അവിടെയെല്ലാം തപ്പി. കിട്ടിയില്ല. എഴുന്നേറ്റ് അമ്മയുടെ മുറിയില്‍ പോയി. അവിടെയും തിരഞ്ഞു. ഒടുവില്‍ അമ്മയുടെ തലയിണയുടെ അടിയില്‍ നിന്ന് ഒരു മാല കിട്ടി. ഞാന്‍ അതുമെടുത്ത് പുറത്തേയ്ക്ക് നടന്നു.

നേരെ നാടകത്തിന്‍റെ റിഹേഴ്സല്‍ ക്യാമ്പിലെത്തി. അവിടെയും ഓണമുണ്ണാതെ കുറെപ്പേരുണ്ട്. അവരെയെല്ലാം വിളിച്ച് ഞാന്‍ നടന്നു. മാല 90 രൂപയ്ക്ക് ഒരിടത്ത് വിറ്റു. നേരെ കള്ളുഷാപ്പില്‍ പോയി കള്ളും കുടിച്ച് ഓണസദ്യ ഉണ്ടു.

അവിടത്തെ തിയേറ്ററില്‍ മായാബസാര്‍ എന്ന സിനിമ കളിക്കുന്നുണ്ട്. ഊണ് കഴിഞ്ഞ് ഞങ്ങള്‍ ആ സിനിമ കാണാന്‍ കയറി. സിനിമ തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ ഇതിലൊരു സുഹൃത്ത് ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് പുറത്തേയ്ക്ക് പോയി. സിനിമ തീര്‍ന്നിട്ടും അയാള്‍ വന്നില്ല. ഞങ്ങള്‍ തിയേറ്ററിന് വെളിയില്‍ വന്നപ്പോള്‍ തൊട്ടപ്പുറത്തുള്ള ഹോസ്പിറ്റലില്‍ നിന്നും ആ സുഹൃത്ത് ഇറങ്ങി വരുന്നത്കണ്ടു.

അയാളുടെ ശരീരത്തും വസ്ത്രങ്ങളിലും രക്തം നനഞ്ഞിരിക്കുന്നു. ഞങ്ങള്‍ കാര്യമന്വേഷിച്ചു. അയാള്‍ കാണാന്‍ പോയ ആളിനെ ആരോ തലയ്ക്കടിച്ച് ഇടത്തുണ്ടിലിട്ടിരുന്നു. അയാളെ ഹോസ്പിറ്റലിലെത്തിച്ചിട്ട് വരികയാണെന്ന് പറഞ്ഞു. കൊല്ലപ്പെട്ട ആളും എന്‍റെ സുഹൃത്തായിരുന്നു.

ഞങ്ങള്‍ നടന്നു. കുറെക്കഴിഞ്ഞപ്പോള്‍ പൊലീസ് ഞങ്ങളെ ശ്രദ്ധിക്കുന്നതായി കണ്ടു. അതിലൊരു പൊലീസുകാരന്‍ എന്നെ സമീപിച്ചിട്ട് - ഒരു കൊലപാതകം നടന്നിരിക്കുന്നു, സമയം കളയാതെ വീട്ടില്‍ പോകാന്‍ പറഞ്ഞു.

ഞാന്‍ വീട്ടിലെത്തി. എന്നെ കാത്ത് അമ്മ നില്പുണ്ട്. അമ്മയുടെ മുഖം ദേഷ്യമോ സങ്കടമോ എന്നറിയാത്ത വിധത്തില്‍ വിങ്ങി നില്‍ക്കുകയാണ്. കൊലപാതകത്തിന്‍റെ കാര്യം അമ്മ അറിഞ്ഞിട്ടുണ്ടോ എന്ന് ഞാന്‍ പേടിച്ചു. അതാണോ ഇത്ര ദേഷ്യഭാവം? ഞാന്‍ ലഘുവായി പറഞ്ഞു - ഓ ഒരു മാലയെടുത്ത് വിറ്റതിനാണോ ഇത്ര ദേഷ്യം. നാടകം കളിച്ച് കാശ് കിട്ടുമ്പോള്‍ ഞാനൊന്ന് വാങ്ങിത്തരാം.

കൊലപാതക വിവരം അമ്മ അറിഞ്ഞോ ഇല്ലയോ എന്നറിയാന്‍ വേണ്ടി ഒരു ടെസ്റ്റ് പേലെയാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. അമ്മ ഒന്നും മിണ്ടിയില്ല. അമ്മയുടെ മറുപടി കാക്കാതെ ഞാന്‍ അകത്തേയ്ക്ക് നടന്നു. നടക്കുമ്പോള്‍ പിന്നില്‍ നിന്ന് അമ്മയുടെ ശബ്ദം.
- ഒരു മാല നിനക്ക് വാങ്ങിത്തരാന്‍ പറ്റിയേക്കും. നിന്‍റെ അച്ഛന്‍ എന്‍റെ കഴുത്തില്‍ കെട്ടിയ താലി നിനക്ക് വാങ്ങിത്തരാന്‍ പറ്റുമോ?

ആ ചോദ്യം ഒരു വെള്ളിടി പോലെ എന്‍റെ ഹൃദയത്തില്‍ തറച്ചു. അന്ന് തീര്‍ന്നതാണ് എന്‍റെ ഓണാഘോഷം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :