സൂപ്പര്‍ മൂണ്‍, അപകടമോ അവസരമോ?

ന്യൂഡല്‍ഹി| WEBDUNIA|
PRO
ഇന്ന് മാര്‍ച്ച് 19, സൂ‍പ്പര്‍ മൂണ്‍, പതിനെട്ട് വര്‍ഷക്കാലത്തിനിടയ്ക്ക് ചന്ദ്രന്‍ ഭൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം. സൂപ്പര്‍ മൂണ്‍ ദുരിതങ്ങള്‍ വാരിവിതറുമെന്ന് ഒരു വിഭാഗം ജ്യോതിഷികള്‍ മുന്നറിയിപ്പു തരുമ്പോള്‍ ജ്യോതി ശാസ്ത്രജ്ഞന്‍‌മാരുടെ അഭിപ്രായത്തില്‍ ടെലിസ്കോപ്പിന്റെ സഹായമില്ലാതെ ചന്ദ്രനെ അടുത്ത് കാണാന്‍ കഴിയുന്ന ഒരു മികച്ച അവസരമാണിത്.

2011 - ലെ വസന്ത പൌര്‍ണമി നാളിലാണ് മാനത്തെ ചന്ദ്രന്‍ ഭൂമിയിലെ ജനങ്ങള്‍ക്ക് വിസ്മയക്കാഴ്ച ഒരുക്കുന്നത്. ഈ വര്‍ഷം നടക്കുന്ന രണ്ടാമത്തെ സൂപ്പര്‍ മൂണ്‍ പ്രതിഭാസമാണിത്. ആദ്യത്തെ സൂപ്പര്‍ മൂണ്‍ ജനുവരി 19 ന് ആയിരുന്നു.

ശനിയാഴ്ച കാണുന്ന ചന്ദ്രന് സാധാരണ കാണുന്നതിലും 14 ശതമാനം അധിക വലുപ്പമുണ്ടായിരിക്കും. ചന്ദ്രന്‍ ഭൂമിയോട് 356,577 കിലോമീറ്റര്‍ അടുത്ത് എത്തുമെന്നാണ് ശാസ്ത്രലോകം പ്രവചിച്ചിരിക്കുന്നത്. ഭ്രമണപഥത്തിന്റെ പ്രത്യേകതകൊണ്ട് ചന്ദ്രന്‍ ചിലപ്പോള്‍ ഭൂമിയോട് 3.5 ലക്ഷം കിലോമീറ്റര്‍ വരെ അടുത്തും നാല് ലക്ഷം കിലോമീറ്റര്‍ വരെ അകന്നും പ്രത്യക്ഷപ്പെടാറുണ്ട്. ഒരു നൂറ്റാണ്ടില്‍ അഞ്ചോ ആറോ തവണ മാത്രമാണ് ചന്ദ്രനും ഭൂമിയുമായുള്ള അകലം ഏറ്റവും കുറയുന്നത്.

1955, 1974, 1992, 2005 എന്നീ വര്‍ഷങ്ങളിലാണ് മുമ്പ് സൂപ്പര്‍ മൂണ്‍ പ്രതിഭാസം സംഭവിച്ചിട്ടുള്ളത്. സൂപ്പര്‍ മൂണ്‍ ദുരന്തം കൊണ്ടുവരും എന്ന് പ്രവചിക്കുന്നവര്‍ ജപ്പാനില്‍ നടന്ന സുനാമിയും ഇതിന്റെ ഫലമാണെന്നാണ് പറയുന്നത്. ലക്ഷക്കണക്കിന് മനുഷ്യജീവന്‍ നഷ്ടപ്പെട്ട ഇന്തോനേഷ്യന്‍ സുനാമി നടന്നതും സൂപ്പര്‍ മൂണിന് രണ്ടാഴ്ച മുമ്പായിരുന്നു എന്നതും ഭൂകമ്പത്തിനും സുനാമിക്കും കാരണം സൂപ്പര്‍ മൂണാണെന്ന് വാദിക്കുന്നവര്‍ക്ക് ബലമാകുന്നു.

എന്നാല്‍, ചന്ദ്രന് തിരമാലകളെ ആകര്‍ഷിക്കാനുള്ള കഴിവ് ഉണ്ടെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. പക്ഷേ, ചന്ദ്രന്‍ ഭൂമിയോട് എത്ര അടുത്ത് വന്നാലും ഒരു സുനാമി സൃഷ്ടിക്കത്തക്ക ആകര്‍ഷണബലമൊന്നും ഉണ്ടാവില്ല എന്നാണ് ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :