സുകുമാരിയെ ഒരുനോക്ക് കാണാന്‍ സിനിമാലോകം ഒഴുകിയെത്തി

ചെന്നൈ| WEBDUNIA|
PRO
PRO
ചൊവ്വാഴ്ച വൈകിട്ട് ചെന്നൈയിലെ ആശുപത്രിയില്‍ അന്തരിച്ച നടി സുകുമാരിയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ സിനിമാലോകം ഒന്നടങ്കം എത്തി. ബുധനാഴ്ച രാവിലെ റോയപേട്ട ജനറല്‍ ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ശേഷം വസതിയിലേക്ക് കൊണ്ടുപോയി. ടി നഗര്‍ ബോഗ് റോഡിലെ വസതിയില്‍ സുകുമാരിയെ അവസാനമായി ഒരുനോക്കുകാണാന്‍ സിനിമാ പ്രവര്‍ത്തകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

മമ്മൂട്ടി, ദിലീപ്, ഇടവേള ബാബു, കെപി‌എസി ലളിത, മേജര്‍ രവി, ശോഭന, മേനക, ഖുശ്ബു, ലിസി, രാധിക തുടങ്ങിയവരെല്ലാം മൃതദേഹത്തില്‍ അന്ത്യോപചാരം അര്‍പ്പിച്ചു. സംസ്കാരം വൈകിട്ട് ബസന്ത്നഗര്‍ ശ്മശാനത്തില്‍ നടക്കും. തമിഴ്നാട് സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം നടക്കുക. സിനിമാ മന്ത്രി കെ ബി ഗണേഷ് കുമാര്‍ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് സംസ്കാര ചടങ്ങില്‍ പങ്കെടുക്കും.

പൊള്ളലേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു സുകുമാരിയുടെ അന്ത്യം. പൂജാമുറിയിലെ നിലവിളക്കില്‍ നിന്ന് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഫെബ്രുവരി 28നാണ് സുകുമാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് അവരെ പ്ലാസ്റ്റിക് സര്‍ജറിയ്ക്ക് വിധേയയാക്കി. ഇതിനിടെ വൃക്ക തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസും നടത്തി. ആരോഗ്യം വീണ്ടെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് ഹൃദയാഘാതം സംഭവിച്ചത്.

പരേതനായ സംവിധായകന്‍ തിരുപ്പതി സ്വദേശി ഭീംസിംഗാണ് സുകുമാരിയുടെ ഭര്‍ത്താവ്. ഡോ. സുരേഷ് ഏക മകനാണ്. ഉമ മരുമകളും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :