ഷിനെയുടെ റിമാന്‍ഡ് കാ‍ലാവധി നീട്ടി

മുംബൈ| WEBDUNIA| Last Modified വ്യാഴം, 30 ജൂലൈ 2009 (16:23 IST)
ബലാത്സംഗ കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷിനെ അഹൂജയുടെ ജുഡീഷ്യല്‍ കസ്റ്റഡി ഓഗസ്റ്റ് 13 വരെ നീട്ടിക്കൊണ്ട് അന്ധേരി കോടതി വ്യാഴാഴ്ച ഉത്തരവിട്ടു.

ജൂലൈ 16 ന് കേസ് പരിഗണിച്ച കോടതി ഷിനെയെ ജൂലൈ 30 വരെ റിമാന്‍ഡില്‍ വിടാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 376 ആം വകുപ്പ് പ്രകാരം ബലാത്സംഗ കുറ്റത്തിനാണ് നടനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഷിനെ ബലാത്സംഗം ചെയ്തു എന്ന് ആരോപണം പരാതി നല്‍കിയ വീട്ടുജോലിക്കാരി ബലാത്സംഗത്തിനിരയായി എന്ന് വൈദ്യ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഡി‌എന്‍‌എ പരിശോധനയിലും നടന് അനുകൂലമായ റിപ്പോര്‍ട്ട് അല്ലായിരുന്നു.

വീട്ടില്‍ മറ്റാരുമില്ലാതിരുന്ന സമയത്ത് ഷിനെ തന്നെ ബലാത്സംഗം ചെയ്തു എന്നാണ് വീട്ടു ജോലിക്കാരി പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍, അവരുമായി ശാരീരിക ബന്ധം പുലര്‍ത്തി എന്ന ആരോപണം ഷിനെ നിഷേധിക്കുകയായിരുന്നു.

ഇപ്പോള്‍ ഷിനെ അഹൂജയെ മുംബൈയിലെ ആര്‍തര്‍ റോഡ് ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :