വരാനിരിക്കുന്നത് വിലക്കയറ്റത്തിന്‍റെ കാലം

ന്യൂഡല്‍ഹി| Last Updated: വെള്ളി, 20 ജൂണ്‍ 2014 (20:56 IST)
ചില കടുത്ത നടപടികള്‍ വേണ്ടിവരുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ വാക്കുകള്‍ യാഥാര്‍ത്ഥ്യമായിത്തുടങ്ങി. റയില്‍‌വെ നിരക്കുകള്‍ കുത്തനെ കൂട്ടിയ സര്‍ക്കാര്‍ നടപടി അവശ്യസാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ചരക്കുകൂലിയില്‍ 6.5 ശതമാനത്തിന്‍റെ വര്‍ദ്ധന വരുത്തിയത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസ്സഹമാക്കും. യു പി എ സര്‍ക്കാരിന്‍റെ കാലത്ത് ജനത്തെ ശ്വാസം മുട്ടിച്ച വിലക്കയറ്റത്തില്‍ നിന്ന് ഒരു രക്ഷാമാര്‍ഗം ഉടനെയൊന്നും ഉണ്ടാകില്ലെന്ന് വിളിച്ചറിയിക്കുന്നതുകൂടിയാണ് സര്‍ക്കാരിന്‍റെ ഈ നീക്കം.

റയില്‍‌വെ നിരക്കുകള്‍ കൂട്ടിയ നടപടി ജനദ്രോഹപരവും പ്രതിഷേധാര്‍ഹവുമാണെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. മന്‍‌മോഹന്‍ സിംഗ് സര്‍ക്കാരിന്‍റെ നയം തന്നെയാണ് മോഡി സര്‍ക്കാര്‍ പിന്തുടരുന്നതെന്നും ഇത് ജനങ്ങള്‍ക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് താങ്ങാനാകാത്ത വിലക്കയറ്റത്തിലേക്ക് തള്ളിവിടുന്ന നടപടിയാണ് മോഡി സര്‍ക്കാരിന്‍റേതെന്ന് കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ പറഞ്ഞു.

പാര്‍ലമെന്‍റിനെ വിശ്വാസത്തിലെടുക്കാത്ത തീരുമാനമാണിതെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. മോഡി സര്‍ക്കാരിന്‍റെ യഥാര്‍ത്ഥ മുഖം വ്യക്തമായതായി മനീഷ് തിവാരി പറഞ്ഞു. റയില്‍‌വെ യാത്രക്കൂലിയില്‍ 14.2 ശതമാനവും ചരക്കുകൂലിയില്‍ 6.5 ശതമാനവുമാണ് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.

ഇന്ധനവിലയുടെ വര്‍ദ്ധനവിന്‍റെ അടിസ്ഥാനത്തില്‍ റയില്‍‌വെ കനത്ത നഷ്ടത്തെ നേരിടുന്ന സാഹചര്യം നിലവിലുണ്ടായിരുന്നു. കഴിഞ്ഞ യു പി എ സര്‍ക്കാരിണ്‍റെ അവസാനകാലത്ത് വിലവര്‍ദ്ധനവ് സംബന്ധിച്ച് റയില്‍‌വെ ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയിരുന്നെങ്കിലും അത് പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ റയില്‍‌വെ ബോര്‍ഡിന്‍റെ ആവശ്യങ്ങള്‍ പൂര്‍ണമായും അംഗീകരിച്ചിരിക്കുകയാണ് റയില്‍‌വെ മന്ത്രാലയം.

യു പി എ സര്‍ക്കാരിന്‍റെ കാലത്തുപോലും റയില്‍‌വെ നിരക്കുകള്‍ ഇത്രയും വലിയ രീതിയില്‍ ഉയര്‍ത്തിയിട്ടില്ല. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാരുടെ നിരക്കുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനെതിരായ നിലപാട് നരേന്ദ്രമോഡി സ്വീകരിച്ചിട്ടുണ്ട് എന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്കുള്ള നിരക്കുകളും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

സാധാരണക്കാരെ വലിയ രീതിയില്‍ പ്രതികൂലമായി ബാധിക്കുന്ന തീരുമാനമാണ് ഇപ്പോള്‍ റയില്‍‌വെ മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്. മുന്‍‌കൂര്‍ ടിക്കറ്റെടുത്തവര്‍ പോലും യാത്രാസമയത്ത് പുതിയ നിരക്കിലുള്ള ചാര്‍ജ് അധികമായി നല്‍കേണ്ടിവരും.

ഇന്ധനവിലയുടെ ക്രമാതീതമായ വര്‍ദ്ധനവ് മൂലം റയില്‍‌വെയുടെ ചെലവ് 90 ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. അതിനനുസരിച്ചുള്ള വരുമാനം റയില്‍‌വെയ്ക്ക് ഉണ്ടായിരുന്നില്ല. അത് പരിഹരിക്കാനുള്ള മാര്‍ഗമെന്ന നിലയിലാണ് ഇപ്പോള്‍ റയില്‍‌വെ നിരക്കുകള്‍ കുത്തനെ കൂട്ടിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :