തെരഞ്ഞെടുപ്പിനു മുമ്പേ അരുണാചല്‍ മുഖ്യന് ജയം

ഇറ്റാനഗര്‍| WEBDUNIA| Last Modified ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (13:41 IST)
അരുണാചല്‍ മുഖ്യമന്ത്രി ദോര്‍ജി ഖണ്ഡുവും മറ്റ് രണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളും വോട്ടെടുപ്പ് നടക്കുന്നതിന് മുമ്പേ അരുണാചല്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്കെതിരെ മറ്റാരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാത്തത് കാരണമാണിത്.

മുക്തോ നിയമസഭാമണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നതിനാണ് ദോര്‍ജി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. തവാംഗിലെ സിറ്റിംഗ് എം എല്‍ എ ആയ സേവാംഗ് ധോണ്ഡൂപ്, ലും‌ല മണ്ഡലത്തില്‍ നിന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച കന്നിക്കാരന്‍ ജംബെ താഷി എന്നിവരും മുഖ്യമന്ത്രിക്കൊപ്പം എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.

മൊത്തം 60 നിയമസഭാ സീറ്റുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഇതില്‍ 57 സീറ്റുകളില്‍ വോട്ടെടുപ്പ് നടക്കും. മൊത്തം 154 സ്ഥാനാര്‍ത്ഥികളാണ് 57 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ഒക്ടോബര്‍ 13 ന് ആണ് വോട്ടെടുപ്പ് നടക്കുക.

അരുണാചലിലെ പ്രധാന പ്രതിപക്ഷമായ ബിജെപി ഇത്തവണ 18 സീറ്റുകളില്‍ മാത്രമേ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുള്ളൂ. 2004 ല്‍ പാര്‍ട്ടി 39 സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചിരുന്നു. നിലവില്‍ കോണ്‍ഗ്രസിന് 34 സീറ്റുകളാണുള്ളത്. ബിജെപിക്ക് ഒമ്പതും എന്‍സിപി, എ സി എന്നീ കക്ഷികള്‍ക്ക് രണ്ട് വീതവും സ്വതന്ത്രര്‍ക്ക് 13 സീറ്റും ഉണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :