കാറിനുള്ളില്‍ 3 മണിക്കൂര്‍ അടച്ചിട്ടു, കുട്ടി മരിച്ചു!

ചെന്നൈ| WEBDUNIA|
PRO
കാറിനുള്ളില്‍ മൂന്ന് മണിക്കൂറോളം അടച്ചിട്ട നിലയില്‍ കഴിഞ്ഞ മൂന്ന് വയസ്സുള്ള കുട്ടി ചൂടേറ്റും ശ്വാ‍സം‌മുട്ടിയും മരിച്ചു. ചെന്നൈയിലെ തിരുവിക നഗറിലാണ് പിഞ്ചു ബാലന്‍ കഴിഞ്ഞ ദിവസം അതിദയനീയമായ രീതിയില്‍ കൊല്ലപ്പെട്ടത്.

പല്ലവാരം സ്വദേശികളായ നിയമദുള്ള (37), ഭാര്യ മുതാംസ് ബീഗം (36) എന്നിവര്‍ ഒരു ബന്ധുവിന്റെ മകന്റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനാണ് ചെന്നൈയില്‍ എത്തിയത്. ഇവര്‍ ബന്ധുവീട്ടിലെത്തുന്ന സമയത്ത് ഇളയ മകനായ അസ്മതുള്ള എന്ന മൂന്ന് വയസ്സുകാരന്‍ കാറില്‍ കിടന്ന് ഉറങ്ങിപ്പോയിരുന്നു.

കാറില്‍ നിന്ന് ഇറങ്ങിയ ഭാര്യയും ഭര്‍ത്താവും കുട്ടിയെ ആര് എടുത്തു എന്ന് ശ്രദ്ധിച്ചില്ല. ചടങ്ങിന് വലിയ ആള്‍ക്കൂട്ടമുണ്ടായിരുന്നതിനാല്‍ മൂന്ന് മണിക്കൂറോളം ഇരുവരും പരസ്പരം പിരിഞ്ഞാണ് നിന്നിരുന്നത്. കുട്ടിയെ ഭാര്യ എടുത്തിരിക്കുമെന്ന് ഭര്‍ത്താവും മറിച്ച് ഭര്‍ത്താവ് എടുത്തിരിക്കുമെന്ന് ഭാര്യയും കരുതി. എന്നാല്‍ ചടങ്ങുകള്‍ കഴിഞ്ഞ് ഇരുവരും കണ്ടുമുട്ടിയപ്പോഴാണ് കുട്ടി കാറില്‍ തന്നെയാണെന്ന സത്യം മനസ്സിലായത്.

ഇവര്‍ കാറിനടുത്തേക്ക് ഓടിയെത്തിയപ്പോള്‍ ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ടുന്ന കുട്ടിയെയാ‍ണ് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറിനുള്ളില്‍ കടുത്ത ചൂടായതിനാലും ശ്വാസം‌മുട്ടിയതിനാലുമാണ് മരണം സംഭവിച്ചത് എന്ന് ആശുപത്രിയധികൃതര്‍ പറഞ്ഞു. പൊലീസ് കേസെടുത്തിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :