യമനിലേക്ക് നാവികസേനയും, വ്യോമസേനയും, രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യയുടെ പടയൊരുക്കം

ന്യൂഡല്‍ഹി| VISHNU N L| Last Updated: തിങ്കള്‍, 30 മാര്‍ച്ച് 2015 (20:40 IST)
ആഭ്യന്തര കലാപം യുദ്ധത്തിലേക്ക് വഴുതി മാറിയ യമനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ വമ്പന്‍ രക്ഷാപ്രവര്‍ത്താനവുമായി കേന്ദ്രസര്‍ക്കാര്‍. രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിനായി മൂന്ന് നാവികസേനാ കപ്പലും ഇന്ത്യന്‍ വ്യോമസേനയുടെ വിമാനങ്ങളും യമനിലേക്കും അതിര്‍ത്തി രാജ്യങ്ങളിലേക്കും പുറപ്പെട്ടു. കൂടാതെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിദേശകാര്യ സഹ മന്ത്രി വി കെ സിംഗിനെ യമന്റെ അയല്‍ രാജ്യമായി ജിബൂത്തിയിലേക്ക് അയച്ചു.

സംഘര്‍ഷം രൂക്ഷമായ യമനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കനായി അയച്ച രണ്ട് എയര്‍ ഇന്ത്യാ വിമാനങ്ങള്‍ക്ക് യെമനില്‍ ഇറങ്ങാന്‍ അനുമതി ലഭിക്കാത്ത പശ്ചാത്തലത്തിലാണ് വ്യോമസേനയുടെ വിമാനങ്ങള്‍ അയയ്ക്കാന്‍ തീരുമാനമായത്. യാത്രാവിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യോമസേനയുടെ രണ്ട് ജി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനങ്ങള്‍ യെമന്‍ അതിര്‍ത്തിയായ ജിബൂത്തിയിലേക്ക് അയച്ചിട്ടുണ്ട്. ജിബൂത്തിയിലെത്തുന്നവരെ ഈ വിമാനങ്ങളിലായിരിക്കും ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കുക.

ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് സുമിത്ര ഇപ്പോള്‍ ഈ പ്രദേശത്തുണ്ട്. ആവശ്യം വന്നാല്‍ ഈ കപ്പലിന്റെ സേവനം രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിക്കും.ഇതു കൂടാതെ ഐ.എന്‍,എസ് മുംബൈ, ഐ.എന്‍,എസ് തര്‍ക്കഷ് എന്നീ രണ്ട് കപ്പലുകള്‍ കൂടി ഏദന്‍ കടലിലേക്ക് അയച്ചു. ഇന്ന് പുറപ്പെട്ട യാത്രാ കപ്പലുകളായ എം.വി കവരത്തി, എം.വി കോറല്‍ എന്നീ കപ്പലുകള്‍ എത്തുന്ന മുറയ്ക്ക് ജിബൂത്തിയില്‍ നിന്ന് ആളുകളെ തിരിച്ചെത്തിക്കും.

4000 ഇന്ത്യാക്കാരാണ് യെമനിലുള്ളതെന്നും വക്താവ് അറിയിച്ചു. ഇതില്‍ 400 പേരെ ഇന്ന് രക്ഷപ്പെടുത്തി ജിബൂത്തിയിലെത്തിച്ചിട്ടുണ്ട് . ഏദനില്‍ നിന്നും ബോട്ട് മാര്‍ഗമാണ് ഇവരെ ജിബൂത്തിയിലെത്തിച്ചത്. അതേസമയം നാടന്‍ വള്ളങ്ങളില്‍ കപ്പലുകള്‍ക്ക് സമീപമെത്തനാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. എന്നാല്‍ ഇതിന് യമനിലുള്ള ഇന്ത്യാക്കാര്‍ തയ്യാറാല്ല. അതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്നാണ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനം വൈകുമെങ്കിലും എല്ലാവരെയും തിരികെയെത്തിക്കുമെന്നും അവര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :