ബെംഗളൂരു|
jibin|
Last Modified വെള്ളി, 23 ഒക്‌ടോബര്‍ 2015 (13:55 IST)
ജാതിവേര്‍തിരിവിനെതിരെ പുസ്‌തകം എഴുതിയ യുവ ദലിത് എഴുത്തുകാരനെതിരെ കര്‍ണ്ണാടകത്തില്‍ ആക്രമണം. ദാവന്‍ഗരെ സര്‍വകലാശാലയിലെ മാധ്യമപഠന വിദ്യാര്‍ഥി ഹുചാംഗി പ്രസാദാണ് ആക്രമണത്തിന് ഇരയായത്. ഹുചാംഗിയുടെ രചനകള്‍ ഹിന്ദു വിരുദ്ധമെന്ന് ആരോപിച്ചായിരുന്നു ആക്രമണം നടന്നത്.
സര്‍വകലാശാലയിലെ
പട്ടികജാതി പട്ടികവര്‍ഗ്ഗ ഹോസ്റ്റലില്‍ എത്തിയ അപരിചിതന്‍ ഹുചാംഗിയുടെ അമ്മക്ക് സുഖമില്ലെന്നു പറഞ്ഞ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. വഴിമധ്യേ ഒരു സംഘം ആളുകൾ അദ്ദേഹത്തെ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. ഹിന്ദുത്വത്തിനു എതിരായി സംസാരിക്കുമോ എന്ന് ആക്രോശിച്ച ആക്രമികള്‍ ഇനി എഴുതിയാല്‍ ഒരിക്കലും
എഴുതാനാവാത്ത വിധം കൈവിരലുകള്‍ മുറിച്ചുകളയുമെന്ന് കത്തി കാട്ടി ഭീഷണിപ്പെടുത്തുകയുമായിരുന്നു.
ഒടുവില്‍ ആക്രമികളുടെ കൈയില്‍ നിന്ന് വഴുതിയോടിയ ഹുചാംഗി സമീപത്തെ കുറ്റിക്കാട്ടില്‍ ഒളിച്ചിരിക്കുകയായിരുന്നു. ആക്രമികള്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. പിന്നീട് യുവാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ദാവന്‍ഗരെയിലെ സന്തേബെന്നൂര്‍ ഗ്രാമവാസിയായ ഹുചാംഗി പ്രസാദ് 2014 ഏപ്രിലില്‍ പുസ്തകം പ്രസിദ്ധീകരിച്ചതു മുതല്‍ ഭീഷണിയുണ്ടായിരുന്നു. രാജ്യത്താകമാനം ദളിതര്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു പുസ്തകത്തിന്റെ ഉള്ളടക്കം. സാദിന്റെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്.