ബംഗാൾ അധ്യാപക നിയമനത്തിലെ അഴിമതി, 2016ലെ നിയമനങ്ങളെല്ലാം റദ്ദാക്കി,ശമ്പളം തിരികെ നൽകണമെന്ന് ഹൈക്കോടതി

അഭിറാം മനോഹർ| Last Modified തിങ്കള്‍, 22 ഏപ്രില്‍ 2024 (15:28 IST)
പശ്ചിമബംഗാള്‍ സ്‌കൂള്‍ സര്‍വീസസ് കമ്മീഷന്‍ നിയമന കുംഭകോണത്തില്‍ മമത സര്‍ക്കാരിന് കനത്ത തിരിച്ചടിയായി ഹൈക്കോടതി വിധി. സര്‍ക്കാര്‍ സ്‌പോണ്‍സേഡ്,എയ്ഡഡ് സ്‌കൂളുകളിലെ 2016ലെ മുഴുവന്‍ റിക്രൂട്ട്‌മെന്റ് നടപടികളും കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കി. 25,573 അധ്യാപക അനധ്യാപക തസ്തികകളിലേക്ക് നല്‍കിയ നിയമനങ്ങളെല്ലാം തന്നെ റദ്ദാക്കപ്പെട്ടു. നിയമനം ലഭിച്ചവര്‍ ഇതുവരെ വാങ്ങിയ ശമ്പളവും അതിന്റെ 12 ശതമാനം പലിശയും ചേര്‍ത്ത് നാലാഴ്ചയ്ക്കകം മടക്കി നല്‍കണമെന്നും കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. കാന്‍സര്‍ ബാധിതനായ സോമദാസ് എന്നയാള്‍ക്ക് മാത്രമാണ് കോടതി ഇളവ് നല്‍കിയത്. ഇയാള്‍ക്ക് ജോലി നഷ്ടമാവില്ല.

ജസ്റ്റിസുമാരായ ദെബാങ്‌സു ബസാക്, എം.ഡി. ഷബ്ബാര്‍ റാഷിദി എന്നിവരടങ്ങുന്ന ബെഞ്ചാണ് നിയമനങ്ങള്‍ അസാധുവാക്കുകയും സിബിഐ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തത്. മൂന്ന് മാസത്തിനുള്ളില്‍ സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :