1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Train theft case

ട്രെയിനില്‍ സ്ത്രീകളെ മയക്കിക്കിടത്തി കവര്‍ച്ച നടത്തിയവര്‍ പിടിയില്‍; തുണയായത് സിസിടിവി ദൃശ്യങ്ങള്‍, സംശയകരമായ രീതിയില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെ പ്രത്യേകം നിരീക്ഷിച്ച് പൊലീസ്

Train
നിസാമുദീന്‍-തിരുവനന്തപുരം സ്വര്‍ണ ജയന്തി എക്‌സ്പ്രസില്‍ അമ്മയും മക്കളുമുള്‍പ്പെടെ മൂന്ന് സ്ത്രീകളെ മയക്കിക്കിടത്തി സ്വര്‍ണവും പണവും മോഷ്ടിച്ച സംഭവത്തില്‍ മൂന്ന് പേര്‍ കസ്റ്റഡിയില്‍. ബംഗാള്‍ സ്വദേശികളായ മൂന്നുപേര്‍ മഹാരാഷ്ട്രയിലെ കല്യാണില്‍ നിന്നാണ് പിടിയിലായത്. പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കും. ഇരകള്‍ പ്രതികളെ തിരിച്ചറിഞ്ഞാല്‍ അറസ്റ്റ് ചെയ്യും. സെപ്റ്റംബര്‍ 12നാണ് കവര്‍ച്ച നടന്നത്. 
 
ഉത്തര്‍പ്രദേശില്‍ സ്ഥിരതാമസമാക്കിയ തിരുവല്ല കുറ്റൂര്‍ മുണ്ടൂര്‍ വേലില്‍ വിജയലക്ഷ്മി (45), മകള്‍ അഞ്ജലി (23) എന്നിവരുടെ പക്കല്‍നിന്നു 17 പവന്റെ സ്വര്‍ണാഭരണങ്ങളും ആകെ 31,000 രൂപ വില വരുന്ന രണ്ട് മൊബൈല്‍ ഫോണുകളുമാണു കവര്‍ന്നത്. മറ്റൊരു കോച്ചില്‍ സഞ്ചരിച്ച കോയമ്പത്തൂര്‍ സ്വദേശി കൗസല്യ (23) യുടെ 14,000 രൂപ വിലയുള്ള ഫോണും നഷ്ടമായി. ഭക്ഷണത്തിലോ, കുപ്പിവെള്ളത്തിലോ മയങ്ങാനുള്ള മരുന്നു കലര്‍ത്തിയായിരുന്നു കവര്‍ച്ച നടത്തിയത്.
 
സിസിടിവി ദൃശ്യങ്ങളാണ് പ്രതികളെ പിടികൂടാന്‍ പൊലീസിനെ സഹായിച്ചത്. കോയമ്പത്തൂര്‍ നിന്ന് പാലക്കാട് അതിര്‍ത്തി എത്തുന്നതുവരെയുള്ള സമയത്തിനിടെയാണ് കവര്‍ച്ച നടന്നിരിക്കുന്നത്. അതുകൊണ്ട് കോയമ്പത്തൂരിന് മുന്‍പ് ട്രെയിനില്‍ കയറിയവരെയും പാലക്കാട് അതിര്‍ത്തി കഴിഞ്ഞ ശേഷം സംശയകരമായ രീതിയില്‍ തിടുക്കത്തില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങിയവരെയും പൊലീസ് പ്രത്യേകം നിരീക്ഷിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ആസ്പദമാക്കിയായിരുന്നു അന്വേഷണം. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
മരണസര്‍ട്ടിഫിക്കറ്റില്‍ കൊവിഡ് എന്ന് രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ധനസഹായം നിഷേധിക്കരുതെന്ന് സുപ്രീംകോടതി