വീട്ടമ്മമാർക്ക് നാളെ മുതൽ പ്രതിമാസ വേതനവുമായി സ്റ്റാലിൻ സർക്കാർ

അഭിറാം മനോഹർ| Last Modified വ്യാഴം, 14 സെപ്‌റ്റംബര്‍ 2023 (20:35 IST)
തമിഴ്‌നാട്ടിലെ ഒരു കോടിയിലധികം വരുന്ന വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1,000 രൂപ വീതം ധനസഹായം നല്‍കാന്‍ എം കെ സ്റ്റാലിന്‍ സര്‍ക്കാര്‍. കലൈഞ്ജര്‍ മഗളിര്‍ ഉറിമൈ തോഗൈ തിട്ടം എന്ന പദ്ധതിക്ക് നാളെയാണ് തുടക്കം കുറിക്കുന്നത്. കാഞ്ചീപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പരിപാടിക്ക് തുടക്കമിടും. കുടുംബനാഥകളായ 1.06 കോടി വീട്ടമ്മമാര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക.

മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി സി എന്‍ അണ്ണാദുരെയുടെ ജന്മദിനത്തില്‍ അദ്ദേഹത്തിനോടുള്ള ആദരസൂചകമായാണ് സെപ്റ്റംബര്‍ 15ന് പദ്ധതി തുടക്കം കുറിക്കുന്നത്. അണ്ണാദുരെയുടെ ജന്മസ്ഥലമായ കാഞ്ചീപുരത്താണ് പദ്ധതി ഉദ്ഘാടനം ചെയ്യുക. 7,000 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയതായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. പദ്ധതിക്കായി അപേക്ഷ നല്‍കിയ 1.63 കോടി പേരില്‍ നിന്നാണ് അര്‍ഹരായ 1.06 കോടി പേരെ സര്‍ക്കാര്‍ തിരെഞ്ഞെടുത്തത്. 21 വയസിന് മുകളില്‍ പ്രായമുള്ള കുടുംബനാഥകളായ വീട്ടമ്മമാര്‍, ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നിവരാണ് ധനസഹായത്തിന് അര്‍ഹര്‍. ഇവരുടെ പ്രതിവര്‍ഷ കുടുംബ വരുമാനം 2.5 ലക്ഷം രൂപയില്‍ കവിയരുത്. 10 ഏക്കറില്‍ താഴെയെ ഭൂമി ഉണ്ടാകാവു. പ്രതിവര്‍ഷം വൈദ്യുതി ഉപയോഗം 3,600 യൂണിറ്റില്‍ താഴെയായിരിക്കണം എന്നെല്ലാമാണ് നിബന്ധനകള്‍.

കേന്ദ്ര സംസ്ഥാന ജീവനക്കാര്‍, പൊതുമേഖ ജീവനക്കാര്‍, ബാങ്ക് ജീവനക്കാര്‍,ആദായനികുതി അടയ്ക്കുന്നവര്‍.പ്രൊഫഷണല്‍ നികുതിദായകര്‍,പെന്‍ഷന്‍ ലഭിക്കുന്നവര്‍,ജനപ്രതിനിധികള്‍, കാര്‍ ഉള്ളവര്‍ എന്നിവര്‍ക്ക് പദ്ധതിയില്‍ ചേരാനാകില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :