ടീച്ചറെ കുത്തിക്കൊന്ന ഒന്‍പതാം ക്ലാസുകാരന് രണ്ട് വര്‍ഷം തടവ്

ചെന്നൈ| Last Modified വ്യാഴം, 8 മെയ് 2014 (11:08 IST)
പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭയന്ന് ടീച്ചറെ കുത്തിക്കൊന്ന വിദ്യാര്‍ത്ഥിക്ക് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡ് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചു.

വിദ്യാര്‍ത്ഥിക്ക് പ്രായപൂര്‍ത്തിയാവാത്തതിനാല്‍ പ്രത്യേക സുരക്ഷയുള്ള ജുവനൈല്‍ ഹോമിലേക്ക് അയക്കാനും ബോര്‍ഡ് ഉത്തരവിട്ടു. 2012 ഫിബ്രവരി ഒന്‍പതിനായിരുന്നു അധ്യാപകശിക്ഷ്യ ബഹുമാനത്തിന് കരിനിഴല്‍ വീഴ്ത്തിയ സംഭവം നടന്നത്. ചെന്നൈ പാരീസിലെ അര്‍മീനിയന്‍ സ്ട്രീറ്റ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ടീച്ചറായ ഉമാമഹേശ്വരി (42) യാണ് കൊല്ലപ്പെട്ടത്.

ഹിന്ദി പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനാല്‍ ഒന്‍പതാം ക്ലാസില്‍നിന്ന് പത്തിലേക്ക് ക്ലാസ് കയറ്റം തരില്ലെന്ന് വിദ്യാര്‍ഥി ഭയന്നിരുന്നു. തുടര്‍ന്നാണ് ഉമാമഹേശ്വരിയെ കൊന്നതെന്നാണ് വിദ്യാര്‍ഥി പോലീസിന് നല്‍കിയ മൊഴി. ഉമാമഹേശ്വരിയുടെ വയറ്റിലും കഴുത്തിലും കുത്തിപ്പരിക്കേല്‍പ്പിച്ച വിദ്യാര്‍ഥി ഓടിരക്ഷപ്പെടാന്‍ ശ്രമിക്കവെ മറ്റ് കുട്ടികള്‍ പിടികൂടി പോലീസില്‍ ഏല്പിക്കുകയായിരുന്നു.

ഒരു ഹിന്ദി സിനിമയിലെ കാഴ്ചകളാണ് തന്നെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് വിദ്യാര്‍ഥി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. വിദ്യാര്‍ഥി ക്ലാസില്‍ കൃത്യമായി വരികയോ പാഠഭാഗങ്ങള്‍ പഠിക്കുകയോ ചെയ്തിരുന്നില്ല. സ്‌കൂള്‍ ഡയറിയില്‍ ടീച്ചര്‍ ഇക്കാര്യം കുറിച്ചിടുകയും രക്ഷിതാക്കളെ വിളിച്ചുവരുത്തി കുട്ടിയുടെ പഠനനിലവാരം ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :