അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (15:19 IST)
ജനറല്‍ പ്രോവിഡന്റ് ഫണ്ടില്‍ മാതാപിതാക്കളെ നോമിനിയാക്കുന്നത് ജീവനക്കാരന്‍ വിവാഹിതനാകുന്നതോടെ അസാധുവാകുമെന്ന് സുപ്രീം കോടതി. ഡിഫന്‍സ് അക്കൗണ്ട്‌സ് വകുപ്പ് ജീവനക്കാരന്‍ മരിച്ചപ്പോള്‍ പിഎഫ് തുക ഭാര്യയ്ക്കും അമ്മയ്ക്കും തുല്യമായി വീതിച്ചുനല്‍കാന്‍ വിധിച്ചുകൊണ്ടുള്ള നടപടിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.
2000ലാണ് ജീവനക്കാരന്‍ ജോലിക്ക് ചേര്‍ന്നത്. അന്ന് അമ്മയായിരുന്നു നോമിനി. 2003ല്‍ വിവാഹിതനായപ്പോള്‍ ഗ്രൂപ്പ് ഇന്‍ഷുറന്‍, ഗ്രാറ്റുവിറ്റി എന്നിവയില്‍ അമ്മയുടെ പേര് മാറ്റി ഭാര്യയെ നോമിനിയാക്കിയിരുന്നു. എന്നാല്‍ പിഎഫില്‍ നോമിനിയെ മാറ്റിയിരുന്നില്ല. 2021ല്‍ ജീവനക്കാരന്‍ മരിച്ചതോടെയാണ് തര്‍ക്കമുണ്ടായത്.ഭാര്യയ്ക്കും അമ്മയ്ക്കും പിഎഫ് തുക നല്‍കാനായി കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചു.
എന്നാല്‍ അമ്മയുടെ പേര് നോമിനിയില്‍ നിന്ന് മാറ്റിയിട്ടില്ലെന്ന് ചൂണ്ടികാട്ടിയ ഹൈക്കോടതി ഭാര്യയ്ക്ക് പിഎഫ് നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. എന്നാല്‍ ജീവനക്കാരന്‍ നോമിനിയെ മാറ്റിയില്ലെങ്കിലും വിവാഹം കഴിയുന്നതോടെ അത് അസാധുവാകുമെന്ന് വ്യക്തമാക്കികൊണ്ടാണ് സുപ്രീം കോടതി നടപടി.