മഹാരാഷ്ട്രയില്‍ ശിവസേന പ്രതിപക്ഷത്തേക്ക്, ബിജെപിക്ക് 24 മണിക്കൂര്‍ സമയം മാത്രം

ശിവസേന, ബിജെപി, മഹാരാഷ്ട്ര
മുംബൈ| VISHNU.NL| Last Updated: ശനി, 8 നവം‌ബര്‍ 2014 (15:25 IST)
കേന്ദ്ര മന്ത്രിസഭയിലേക്ക് പുതിയ മന്ത്രിമാരെ നല്‍കുന്നതിനു മുമ്പ് മഹാരാഷ്ട്രയിലെ കാര്യങ്ങള്‍ തീരുമാനിക്കണമെന്നാണ് സേന ബിജെപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നാളെയാണ് കേന്ദ്ര മന്ത്രിസഭ വികസനം നടകുന്നത്. ശിവസേനയുമായി തിരഞ്ഞെടുപ്പിന് ശേഷം സഖ്യ സാധ്യതകള്‍ തുറന്നിട്ട ബിജെപി പക്ഷേ ഇതുവരെ ഒരു തീരുമാനവും പറയാത്തതാണ് ശിവസേനയെ ചൊടിപ്പിക്കുന്നത്.

അതേസമയം 24 മണിക്കൂറിനുള്ളില്‍ മന്ത്രിസഭയില്‍ തങ്ങള്‍ക്കുള്ള പ്രാതിനിധ്യത്തേക്കുറിച്ച് വ്യക്തമാക്കിയില്ലെങ്കില്‍ പ്രതിപക്ഷത്തിരിക്കാനുള്ള നീക്കങ്ങള്‍ സേന തുടങ്ങി. സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമാകാനുള്ള ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നതെന്നാണ് സൂചന.

നേരത്തെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്ന നവംബര്‍ 12 നു മുമ്പുതന്നെ തങ്ങളുടെ മന്ത്രിസ്ഥാനങ്ങളുടെ കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു ശിവസേനയുടെ ആവശ്യം. വിശ്വാസ വോട്ടിനു ശേഷം ഇക്കാര്യങ്ങള്‍ തീരുമാനിക്കാമെന്ന് ബിജെപിയും നിലപാടെടുത്തു. ഇതോടെ. ബിജെപിയുമായി ശിവസേന നടത്തിവന്ന ചര്‍ച്ചകള്‍ വഴിമുട്ടി. ഇതേത്തുടര്‍ന്നു മുഖ്യ പ്രതിപക്ഷമാകാനുള്ള ശ്രമങ്ങള്‍ ശിവസേന ആരംഭിച്ചുവെന്നാണ് സൂചന.

സത്യപ്രതിജ്ഞയ്ക്കു ശേഷം 15 ദിവസത്തിനുള്ളിലാണ് ഫഡ്നാവിസ് സര്‍ക്കാര്‍ വിശ്വാസ വോട്ടു നേടേണ്ടത്. നിയമസഭയില്‍ 121 എംഎല്‍എമാരുള്ള ബിജെപിയ്ക്ക് വിശ്വാസ വോട്ടു നേടാന്‍ 24 പേരുടെ പിന്തുണ കൂടി വേണം. സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെ എംഎല്‍എമാരുടെയും പിന്തുണയോടെ വിശ്വാസ വോട്ട് നേടുമെന്നാണ് ബിജെപിയുടെ അവകാശവാദം. 41 എംഎല്‍എമാരുള്ള എന്‍സിപിയും സര്‍ക്കാരിന് പുറത്തുനിന്നും നിരുപാധിക പിന്തുണ നല്‍കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :