രാജ്യത്തെ ആദ്യ സ്വവർഗാനുരാഗിയായ ജഡ്‌ജിയായി സൗരഭ് കൃപാൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 16 നവം‌ബര്‍ 2021 (12:51 IST)
മുതിര്‍ന്ന അഭിഭാഷകന്‍ സൗരഭ് കൃപാലിനെ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായി സുപ്രീംകോടതി കൊളിജീയം ശുപാര്‍ശ ചെയ്തു. ചീഫ് ജസ്റ്റിസ് എൻവി രമണയുടെ അധ്യക്ഷതയിലുള്ള കൊളീജിയത്തിന്റേതാണ് തീരുമാനം. നാല് വര്‍ഷത്തിന് ശേഷമാണ് സുപ്രീംകോടതി കൊളീജിയം അംഗീകരിച്ചത്. രാജ്യത്തെ ആദ്യ സ്വവര്‍ഗാനുരാഗിയായ ജഡ്ജിയാകും ഇതോടെ സൗരഭ് കൃപാൽ.

സുപ്രീം കോടതി സ്വവർഗാനുരാഗം കുറ്റകരമാക്കിയ രണ്ട് സുപ്രധാനകേസുകളിൽ അഭിഭാഷകനായിരുന്നു കൃപാൽ. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് സുപ്രീംകോടതി കൊളീജിയം സൗരഭിനെ
ജഡ്ജിയാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സൗരഭ് കൃപാലിന്റെ പങ്കാളി സ്വിറ്റ്‌സര്‍ലന്‍ഡ് എംബസിയില്‍ ജോലി ചെയ്യുന്ന വിദേശ പൗരനാണെന്നാണ് ഇതിന് കാരണമായി സർക്കാർ പറയുന്നത്.

ഇത് നാലാം തവണയാണ് കൃപാലിനെ ജഡ്ജിയാക്കാനുള്ള ശുപാര്‍ശ കൊളീജിയത്തിന്റെ മുന്നിലെത്തുന്നത്. ഇതിന് മുൻപ് മൂന്ന് തവണയും കൃപാലിന്റെ പേര് മാറ്റിവെയ്ക്കുകയായിരുന്നു.തന്റെ പങ്കാളി വിദേശ പൗരനായത് കൊണ്ടല്ല തന്നോടുള്ള ലൈംഗിക വിവേചനമാണ് അവഗണനക്ക് കാരണമെന്നായിരുന്നു അഭിമുഖങ്ങളിൽ പറഞ്ഞിരുന്നത്.
സൗരഭ് കൃപാലിന്റെ പിതാവ് ബി.എന്‍.കൃപാല്‍ 2002-ല്‍ ആറു മാസക്കാലം ഇന്ത്യയുടെ ചീഫ് ജസ്റ്റിസായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :