മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.80 അടിയായി, റൂൾ കർവിൽ എത്തി‌ക്കാൻ കഴിയാത്തത് സുപ്രീം കോടതിയെ അറിയിക്കുമെന്ന് കേരളം

അഭിറാം മനോഹർ| Last Modified ഞായര്‍, 31 ഒക്‌ടോബര്‍ 2021 (11:29 IST)
സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് മൂന്നാം ദിവസവും മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് റൂള്‍ കര്‍വില്‍ എത്തിയില്ല. ജലനിരപ്പ് അല്പം താഴ്‌ന്നിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. നിലവിൽ 138.80 അടിയാണ് ജലനിരപ്പ്.

അതേസമയം റൂള്‍കര്‍വ് ആയ 138 അടിയിലേക്ക് ഇപ്പോഴത്തെ അവസ്ഥയില്‍ എത്തില്ലെന്നും സ്ഥിതിഗതികള്‍ മേല്‍നോട്ടസമിതിയേയും സുപ്രീം കോടതിയേയും അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. വെള്ളം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്‌നാട് വർധിപ്പിച്ചില്ലെന്നും മന്ത്രി പറഞ്ഞു.

ഇന്നലെ നാല് മണി മുതല്‍ 1299 ഘനഅടി ജലം കൂടി സ്പില്‍വേ ഷട്ടറുകള്‍ വഴി ഒഴുക്കി വിടുന്നുണ്ട്. ഇത് 7000 വരെ എത്തിയാലും ആശങ്ക വേണ്ടെന്നും. 7000ത്തിലേക്ക് എത്തിയാല്‍ പോലും സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിച്ചിട്ടുണ്ട്. മന്ത്രി വ്യക്തമാക്കി.ഇന്ന് രാത്രി വരെ പരമാവധി സംഭരിക്കാൻ കഴിയുന്നത് 138 അടിയാണ് . ഈ സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കാൻ തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ സാധ്യതയുണ്ട്.

138 അടിയിലേക്ക് എത്തുന്നതിന് വേണ്ട നടപടികളൊന്നും തമിഴ്‌നാടിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഓരോ പോയിന്റിലുമുള്ള കാര്യങ്ങള്‍ സുപ്രീം കോടതിയെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :