റിസര്‍വ് ബാങ്കിന് കൂച്ച് വിലങ്ങിട്ടുകൊണ്ട് കേന്ദ്രസര്‍ക്കാരിന്റെ പുതിയ ഫിനാന്‍ഷ്യല്‍ കോഡ്

ന്യൂഡല്‍ഹി| VISHNU N L| Last Modified ശനി, 25 ജൂലൈ 2015 (10:20 IST)
റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറം രാജനും കേന്ദ്രസര്‍ക്കാരും തമ്മിലുള്ള ശീത സമരം മുറുകുന്നതിനിടെ റിസര്‍വ് ബാങ്കിനെയും ഗവര്‍ണറുടെയും അധികാരങ്ങളും നിയന്ത്രണങ്ങളും കേന്ദ്രസര്‍ക്കാര്‍ കവര്‍ന്നെടുക്കാന്‍ പോകുന്നു. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ പരിഷ്കരിച്ച ഫിനാന്‍ഷ്യല്‍ കോഡ്(ഐഎഫ്‌സി) പുറത്തിറക്കി. പലിശ നിരക്കുകള്‍ തീരുമാനിക്കുന്നതിനുള്ള റിസര്‍വ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റിയില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കുള്ള വീറ്റോ അധികാരം എടുത്തു കളയുന്നതാണു പുതിയ ഐഎഫ്‌സി കോഡ്.

കൂടാതെ റിസര്‍വ് ബാന്‍ മേധാവിയുടെ പദത്തിന്റെ പേര് ഗവര്‍ണര്‍ന്‍ എന്നതിനു പകരം റിസര്‍വ് ബാങ്ക് ചെയര്‍പെഴ്സണ്‍ എന്നും മാറ്റിയിട്ടുണ്ട്. പുതിയ ഫിനാന്‍ഷ്യല്‍ കൊഡ് പ്രകാരം റിസര്‍വ് ബാങ്ക് ചെയര്‍പെഴ്സണ്‍ അടക്കം ഏഴ് അംഗങ്ങളുള്ള കമ്മിറ്റിയില്‍ നാലു പേര്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നുള്ളവരായിരിക്കും. ഭൂരിപക്ഷ അഭിപ്രായത്തിനനുസരിച്ചു മാത്രമെ ഈ സമിതിക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കു. അതായത് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക നയരൂപീകരണ അധികാരം പരോക്ഷമായി കേന്ദ്രസര്‍ക്കാരിനു ലഭിക്കുകയാണ് ചെയ്യുന്നത്.

ഈ സമിതി രണ്ടു മാസത്തിലൊരിക്കല്‍ യോഗം ചേര്‍ന്നു റിസര്‍വ് ബാങ്കിന്റെ നയങ്ങള്‍ തീരുമാനിക്കും. ഈ സമിതിയുടെ തലവന്‍ ആര്‍ബിഐ ചെയര്‍പെഴ്സണ്‍ ആയിരിക്കുമെങ്കിലും ഭൂരിപക്ഷ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നയരൂപീകരണം. പണപ്പെരുപ്പം സംബന്ധിച്ച ലക്ഷ്യങ്ങള്‍ ഉപഭോക്തൃ വിലസൂചികയുടെ അടിസ്ഥാനത്തില്‍ റിസര്‍വ് ബാങ്കുമായി ആലോചിച്ചു കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിയമ ഭേദഗതി സംബന്ധിച്ചു കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും തമ്മില്‍ തര്‍ക്കങ്ങള്‍ നടക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് ധനമന്ത്രാലയം പുതിയ ഫിനാന്‍ഷ്യല്‍ കോഡ് പുറപ്പെടുവിച്ചിരിക്കുന്നത്. കോഡ് പ്രാബല്യ്ത്തിലാകുന്നതൊടെ റിസര്‍വ് ബാങ്കിന്റെ സ്വാതന്ത്ര്യം ഫലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കയ്യിലായി തീരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :