റാലി ഫോര്‍ റിവേഴ്സ് - നദികളെ വീണ്ടെടുക്കാനുള്ള ഇന്ത്യയുടെ മുന്നേറ്റം

കോയമ്പത്തൂര്‍| BIJU| Last Updated: ബുധന്‍, 16 ഓഗസ്റ്റ് 2017 (22:13 IST)
“ഇതൊരു പ്രതിഷേധമല്ല. ഇതൊരു പ്രക്ഷോഭമല്ല. ഇത് നമ്മുടെ നദികള്‍ അസാധാരണമാം വിധം ക്ഷയിക്കുന്നതിനെക്കുറിച്ചുള്ള ബോധവത്കരണത്തിനായുള്ള ഒരു കാമ്പയിനാണ്. ജലം ഉപയോഗിക്കുന്നവരെല്ലാം റാലി ഫോര്‍ റിവേര്‍സിന്‍റെ ഭാഗമാകണം” - നദികളുടെ പുനരുജ്ജീവനവുമായി ബന്ധപ്പെട്ട് ദേശീയ തലത്തിലുള്ള ബോധവത്കരണ കാമ്പയിനിന്‍റെ ഉദ്ഘാടന വേളയില്‍ ഈഷ ഫൌണ്ടേഷന്‍റെ സ്ഥാപകനായ സദ്‌ഗുരു പറഞ്ഞു.

രാജ്യം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മാസ് കാമ്പയിനായി മാറും എന്ന് പ്രതീക്ഷിക്കുന്ന റാലി ഫോര്‍ റിവേര്‍സിന്‍റെ ഭാഗമായി സദ്ഗുരു സെപ്റ്റംബറില്‍ കന്യാകുമാരി മുതല്‍ ഹിമാലയം വരെ 16 സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കും. ഈ പരിപാടിയുടെ സാമൂഹ്യപ്രതിബദ്ധത ബോധ്യപ്പെട്ട് 13 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തങ്ങളുടെ പിന്തുണയും പങ്കാളിത്തവും റാലി ഫോര്‍ റിവേര്‍സിന് ഉറപ്പുനല്‍കിയിട്ടുണ്ട്.

സെപ്റ്റംബര്‍ 3ന് കോയമ്പത്തൂരില്‍ ആരംഭിക്കുന്ന റാലി കേന്ദ്ര പരിസ്ഥിതി മന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍ ഉദ്ഘാടനം ചെയ്യും. ഒക്ടോബര്‍ 2ന് ഡല്‍ഹിയില്‍ രാജ്യമെമ്പാടുമുള്ള പരിസ്ഥിതി, രാഷ്ട്രീയ, ബിസിനസ്, സിനിമ തുടങ്ങിയ മേഖലകളില്‍ നിന്നുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരിക്കും റാലിയുടെ പരിസമാപ്തി.

സദ്ഗുരു ഇങ്ങനെ ട്വിറ്ററില്‍ കുറിച്ചു - “ജലം ഉപയോഗിക്കുന്നവരെല്ലാം #RallyForRivers എന്ന മൂവ്‌മെന്‍റിന്‍റെ ഭാഗമാകുക. നമുക്കിത് സാധ്യമാക്കാം”. ഈ വിഷയത്തിന്‍റെ പ്രാധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് ഉടന്‍ നടപടിയിലേക്ക് നീങ്ങാനുള്ള ഒരു ആഹ്വാനമായിരുന്നു അത്. നമ്മുടെ നദികള്‍ മരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്നും നിറഞ്ഞൊഴുകിയിരുന്ന നദികള്‍ പലതും സീസണ്‍ കാത്തിരുന്നുമാത്രം ഒഴുകാന്‍ തുടങ്ങി. പല നദികളും ഇതിനോടകം തന്നെ ഇല്ലാതായി.

ഈ ഒരു സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ മനസിലാക്കി ഉടന്‍ ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ അടുത്ത 15 വര്‍ഷങ്ങള്‍ക്കുള്ളില്‍ അപകടകരമായ സ്ഥിതിവിശേഷത്തിലേക്ക് - ഉപയോഗക്ഷമമായ വെള്ളത്തില്‍ 50% വരെ കുറവ് - എന്ന അവസ്ഥയിലേക്ക് എത്തപ്പെടാം.

ഈഷാ ഫൌണ്ടേഷനുമായുള്ള കൂടിയാലോചനകള്‍ പ്രകാരം മധ്യപ്രദേശ് സര്‍ക്കാര്‍ ഈയൊരു കാര്യത്തില്‍ വളരെ ഉചിതമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. നര്‍മദ നദിയുടെ പുനരുജ്ജീവനത്തിനായി ബോധവത്കരണം നടത്താനും വൃക്ഷങ്ങള്‍ വച്ചുപിടിപ്പിക്കാനുമായി ഒരു മാസ് മൂവ്‌മെന്‍റിനാണ് മധ്യപ്രദേശ് തുടക്കമിട്ടിരിക്കുന്നത്. ഗോദാവരി നദി പുനരുജ്ജീവിപ്പിക്കുന്നതിനും 50 കോടി വൃക്ഷത്തൈകള്‍ നടുന്നതിനുമായി മഹാരാഷ്ട്ര സര്‍ക്കാരുമായി ഇക്കഴിഞ്ഞ ജൂലൈ 1ന് ഈഷ ഫൌണ്ടേഷന്‍ ഒരു ധാരണാപത്രം ഒപ്പിട്ടു.

ഈ മൂവ്‌മെന്‍റിന്‍റെ സമഗ്രമായ നയരേഖ തയ്യാറാക്കുന്നതിനായി പരിസ്ഥിതി ശാസ്ത്രജ്ഞരും നിയമവിദഗ്ധരുമടങ്ങിയ ഒരു വിദഗ്ധസമിതി പ്രവര്‍ത്തിച്ചുവരികയാണ്. നമ്മുടെ നദികള്‍ വീണ്ടും ജലസമ്പന്നമാക്കുന്നതിനുള്ള ലളിതവും എന്നാല്‍ ഫലപ്രദവുമായ നയരേഖയാണിത്. നദികളുടെയും പോഷകനദികളുടെയും കരകള്‍ വൃക്ഷസമ്പന്നമാക്കുക എന്നതാണ് അത്. സര്‍ക്കാര്‍ ഭൂമിയില്‍ മരങ്ങള്‍ നടാവുന്നതാണ്. വൃക്ഷങ്ങളുമായി ബന്ധമുള്ള കൃഷി കൃഷിഭൂമിയിലും. മണ്ണൊലിപ്പും വെള്ളപ്പൊക്കവും വരള്‍ച്ചയുമൊന്നും ബാധിക്കാതെ നമ്മുടെ നദികള്‍ വീണ്ടും ജലസമ്പന്നമാകാന്‍ ഇത് സഹായിക്കും.

നദികളുടെ പുനരുജ്ജീവനത്തിനുള്ള സമഗ്രനയത്തിന് ജനസമൂഹത്തിന്‍റെ വലിയ പിന്തുണയാണ് റാലി ഫോര്‍ റിവേര്‍സ് പ്രതീക്ഷിക്കുന്നത്. ടോള്‍ ഫ്രീ നമ്പരിലേക്ക് (8000980009) മിസ് കോള്‍ ചെയ്യുന്നത് ഈ മൂവ്‌മെന്‍റിനുള്ള പിന്തുണയായി മാറും.

ഈഷാ ഫൌണ്ടേഷന്‍റെ വോളന്‍റിയര്‍മാരും പഞ്ചായത്ത് അംഗങ്ങളും യുവാക്കളും അണിചേരുന്ന ദേശീയതലത്തിലുള്ള ഒരു കാമ്പയിന്‍ പുരോഗമിക്കുകയാണ്. സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളെയും സ്പര്‍ശിക്കുന്ന 21 പ്രധാന ഇവന്‍റുകളും അനേകം ചെറിയ ഇവന്‍റുകളും, ഓണ്‍ലൈനായും ഓഫ് ലൈനായും, ഈ കാമ്പയിന്‍റെ ഭാഗമായിരിക്കും. ശേഖര്‍ കപൂര്‍, രാകേഷ് ഓം‌പ്രകാശ് മെഹ്‌റ, പ്രഹ്‌ളാദ് കാക്കര്‍ എന്നിവരുടെ സഹകരണത്തോടെ ദേശീയതലത്തില്‍ ഒരു ഷോര്‍ട്ട് ഫിലിം മത്സരം റാലി ഫോര്‍ റിവേര്‍സ് ആരംഭിച്ചിട്ടുണ്ട്. നദികളെക്കുറിച്ചുള്ള ഷോര്‍ട്ട് ഫിലിമുകളാണ് ക്ഷണിച്ചിരിക്കുന്നത്.

ഇന്ത്യയിലെ നദികള്‍ സംരക്ഷിക്കേണ്ടതിന്‍റെയും പുനരുജ്ജീവിപ്പിക്കേണ്ടതിന്‍റെയും ആവശ്യകതയെക്കുറിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യയിലെ ഒരു ലക്ഷത്തിലധികം സ്കൂളുകളില്‍ സര്‍ഗ്ഗാത്മക രചനകളുടെ മത്സരവും ചിത്രരചനാ മത്സരവും നടത്തുന്നുണ്ട്. എഡ്യൂകോമ്പ് സൊല്യൂഷന്‍സ്, ഡി എ വി സ്കൂള്‍സ്, വിദ്യഭാരതി സ്കൂള്‍സ്, കാംലിന്‍ ആന്‍റ് നിക്കലോഡിയന്‍ ഇന്ത്യ എന്നിവയുടെ പങ്കാളിത്തം ഈ പരിപാടിക്കുണ്ട്. ഈ സ്കൂളുകളിലെല്ലാം അസംബ്ലിയില്‍ സദ്‌ഗുരുവിന്‍റെയും വീരേന്ദര്‍ സെവാഗിന്‍റെയും അഭ്യര്‍ത്ഥനകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥികളുടെ നദീസ്തുതിയും അരങ്ങേറും.

സമൂഹത്തിന്‍റെ എല്ലാ വിഭാഗങ്ങളില്‍ നിന്നും വളരെ ഉജ്ജ്വലമായ പ്രതികരണമാണ് റാലി ഫോര്‍ റിവേര്‍സിന് ലഭിക്കുന്നത്. അതിര്‍ത്തിരക്ഷാ സേന, ഐ എഫ് എഫ് സി ഒ, ഐ ആര്‍ സി ടി സി, കര്‍ണാടക ബാങ്ക്, റീട്ടെയിലേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, വേള്‍ഡ് അക്വാ ഫൌണ്ടേഷന്‍, മൈക്രോ ഫിനാന്‍സ് അസോസിയേഷന്‍സ്, ഇന്‍ഡിഗോ എയര്‍ലൈന്‍സ്, ഡി എ വി സ്കൂള്‍സ്, സ്പിക് മകായ്, എഡ്യൂകോമ്പ് സൊല്യൂഷന്‍സ് എന്നിവയും 30 കോര്‍പറേറ്റ് കമ്പനികളും ഈ മൂവ്‌മെന്‍റിനെ പിന്തുണയ്ക്കുന്നു. ഈ കാമ്പയിന്‍റെ ലോഞ്ചിംഗിന്, ജൂലൈ 9ന് സദ്ഗുരുവും 6000ലധികം ഈഷാ വോളന്‍റിയര്‍മാരും ചേര്‍ന്ന് ഇന്ത്യയുടെ ഭൂപടത്തിന്‍റെ ആകൃതി മനുഷ്യരൂപത്താല്‍ തീര്‍ത്തത് വിസ്മയമായിരുന്നു.

ഈ ഉദ്യമത്തിന് നിങ്ങളോടൊപ്പം എന്നാണ് ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗ്‌വത് സദ്ഗുരുവിന് ട്വീറ്റ് ചെയ്തത്. സമൂഹത്തിന്‍റെ വിവിധ തലങ്ങളിലെ പ്രശസ്ത വ്യക്തികളെല്ലാം റാലി ഫോര്‍ റിവേര്‍സിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികളിലെ നേതാക്കള്‍, മതനേതാക്കള്‍, എല്ലാ ഭാഷകളിലെയും സിനിമാപ്രവര്‍ത്തകര്‍, ക്രിക്കറ്റ് താരങ്ങള്‍, കോര്‍പ്പറേറ്റ് തലവന്‍‌മാര്‍ തുടങ്ങിയവരെല്ലാം ട്വിറ്ററിലൂടെ ഈ മുന്നേറ്റത്തിന് പിന്തുണയറിയിച്ചു. ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍റെ ചീഫ് ഇമാമായ ഇമാം ഉമര്‍ അഹമ്മദ് ഇല്യാസി സദ്ഗുരുവിനൊപ്പമുള്ള ഫോട്ടോയിട്ടുകൊണ്ടാണ് ഈ വലിയ സംരംഭത്തിന് പിന്തുണയറിയിച്ചത്.

80009-80009 എന്ന നമ്പരില്‍ മിസ് കോള്‍ ചെയ്യണമെന്ന അഭ്യര്‍ത്ഥനയോടെയാണ് സിനിമാതാരം ജൂഹി ചൌള റാലി ഫോര്‍ റിവേര്‍സിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തത്. അനുപം ഖേര്‍, റിഷി കപൂര്‍, മധൂ, ദിയ മിര്‍സ, മനോജ് വാജ്‌പേയി, രാകേഷ് ഓം‌പ്രകാശ് മെഹ്‌റ, ശേഖര്‍ കപൂര്‍, തനീഷ മുഖര്‍ജി, സഞ്ജീവ് കപൂര്‍ തുടങ്ങിയ പ്രശസ്തരും പിന്തുണ അറിയിച്ചുകഴിഞ്ഞു.

സദ്ഗുരു സ്കൂള്‍ കുട്ടികളുമായി റാലി ഫോര്‍ റിവേര്‍സിനെക്കുറിച്ച് സംസാരിക്കുന്ന വീഡിയോ മലയാളം സൂപ്പര്‍താരം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തു. നമ്മുടെ നദികള്‍ സംരക്ഷിക്കാനുള്ള ഈ മുന്നേറ്റത്തില്‍ ഒരുമിച്ച് പങ്കാളികളാകാനും ഏവരുടെയും പിന്തുണ മിസ് കോളിലൂടെ അറിയിക്കണമെന്നും മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

കന്നഡ താരങ്ങളായ പുനീത് രാജ്‌കുമാറും ഗണേശും, തമിഴ് താരങ്ങളായ വിവേക്, സുഹാസിനി മണിരത്നം, രാധിക, പാര്‍ത്ഥിപന്‍ തുടങ്ങിയവരും പിന്തുണ അറിയിച്ചിട്ടുണ്ട്. മഹീന്ദ്ര ഗ്രൂപ്പിന്‍റെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്രയും ബയോകോണ്‍ സി എം ഡിയായ കിരണ്‍ മജൂംദാരും റാലി ഫോര്‍ റിവേര്‍സിന് പിന്തുണയറിയിച്ച് ട്വീറ്റ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :