"പാവങ്ങളുടെ അന്നമുപയോഗിച്ച് സമ്പന്നരുടെ കൈ കഴുകുന്നു" - കേന്ദ്രത്തിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

അഭിറാം മനോഹർ| Last Updated: ചൊവ്വ, 21 ഏപ്രില്‍ 2020 (16:04 IST)
പാവങ്ങളുടെ അന്നം ഉപയോഗിച്ച് സമ്പന്നരുടെ കൈകൾ ശുചീകരിക്കുകയാണ് കേന്ദ്ര സർക്കാരെന്ന് രാഹുൽ ഗാന്ധി.എഫ്‌സിഐ ഗോഡൗണുകളിലെ ധാന്യം ഉപയോഗിച്ച് എഥനോൾ ഉത്‌പാദിപ്പിക്കാനും അതിൽ നിന്ന് സാനിറ്റൈസറുകൾ നിർമിക്കാനുമുള്ള കേന്ദ്രത്തിന്റെ തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് രാഹുലിന്റെ രൂക്ഷ വിമർശനം.

പാവങ്ങൾ വിശപ്പുകൊണ്ട് മരിക്കുമ്പോൾ പാവങ്ങൾക്കുള്ള അരിയിൽ നിന്നും ഹാൻഡ് സാനിറ്റൈസറുകൾ നിർമിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി ട്വിറ്ററിൽ പറഞ്ഞു.ലോക്ക്ഡൗണിനെ തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങളില്‍ ജനങ്ങള്‍ക്ക് മതിയായ ഭക്ഷ്യധാന്യം ലഭിക്കുന്നില്ലെന്ന പരാതികൾ നിലനിൽക്കെയാണ് കേന്ദ്ര സര്‍ക്കാര്‍ ഭക്ഷ്യധാന്യം ഉപയോഗിച്ച് എഥനോള്‍ നിര്‍മിക്കാനുള്ള തീരുമാനമെടുത്തത്.ഇത് വലിയ തോതിൽ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.


എന്നാൽ മിച്ചമുള്ള ഭക്ഷ്യധാന്യങ്ങള്‍ എഥനോള്‍ ആയി മാറ്റാന്‍ 2018 ലെ ദേശീയ ബയോഫ്യുവല്‍ നയം അനുവദിക്കുന്നുവെന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം.അരിയും ഗോതമ്പും ഉള്‍പ്പെടെ രാജ്യത്ത് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ പക്കല്‍ 58.59 മില്ല്യണ്‍ ഭക്ഷ്യധാന്യ ശേഖരമുണ്ടെന്നും രാജ്യത്തെ ജനങ്ങള്‍ക്കുള്ള കരുതല്‍ശേഖരം കഴിഞ്ഞാലും ഇവ മിച്ചം വരും എന്നുമാണ് കേന്ദ്രം പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :