ഇംഗ്ലീഷ് വിദ്യാഭ്യാസം വേണ്ട, വേദങ്ങളിലേയ്ക്ക് മടങ്ങാം,: കാവിവൽക്കരണത്തിൽ എന്താണ് തെറ്റ്: ഉപരാഷ്ട്രപതി

അഭിറാം മനോഹർ| Last Modified ഞായര്‍, 20 മാര്‍ച്ച് 2022 (09:53 IST)
ബിജെപി സർക്കാർ വിദ്യാഭ്യാസത്തെ കാവി‌വൽക്കരിക്കുകയാണെന്ന ‌ആരോപണത്തിൽ പ്രതികരണവുമായി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. കൊളോണിയൽ കാലത്തെ ഇംഗ്ലീഷ് വിദ്യാഭ്യാസ രീതി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഇന്ത്യൻവൽക്കരണം പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യമാണ്. നമ്മുടെ വേരുകളിലേക്ക് നമ്മുടെ സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും മഹത്വം അറിയാൻ, നമ്മുടെ വേദങ്ങളിലെയും ഗ്രന്ഥങ്ങളിലെയും മഹത്തായ നിധി മനസിലാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഇത് കാവി‌വൽക്കരണമാണെന്ന് അവർ പറയുന്നു. കുങ്കുമത്തിന് എന്താണ് കുഴപ്പം? എനിക്കത് മനസ്സിലാകുന്നില്ല. വെങ്കയ്യ നായിഡു പറഞ്ഞു.

ഉത്തരാഖണ്ഡിലെ ഹരിദ്വാറിലെ ദേവ സംസ്‌കൃതി വിശ്വ വിദ്യാലയത്തിൽ സൗത്ത് ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് റീകൺസിലിയേഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊളോണിയൽ ഭരണം സ്ത്രീകൾ ഉൾപ്പടെ വലിയ വിഭാഗത്തിന് വിദ്യാഭ്യാസം നഷ്ടപ്പെടുത്തി.ഇന്ത്യക്കാർ തങ്ങളുടെ നാട്ടുകാരോട് മാതൃഭാഷയിൽ സംസാരിക്കുകയും ഭരണം മാതൃഭാഷയിൽ നടത്തുകയും എല്ലാ സർക്കാർ ഉത്തരവുകളും മാതൃഭാഷയിൽ പുറപ്പെടുവിക്കുകയും ചെയ്യുന്ന ഒരു ദിവസം എന്റെ ജീവിതകാലത്ത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു.

ഇന്ത്യയിലെത്തുന്ന വിദേശികൾ അവരുടെ ഭാഷയിൽ അഭിമാനിക്കുന്നതിനാലാണ് ഇംഗ്ലീഷിനു പകരം മാതൃഭാഷയിൽ സംസാരിക്കുന്നതെന്നും വെങ്കയ്യ നായിഡു ചൂണ്ടികാട്ടി. അതേസമയം ഉപരാഷ്ട്രപതി എന്ന നിലയിൽ ബിജെപി നേതാവിനെ പോലെയാണ് രാഷ്ട്രപതി പ്രതികരണം നടത്തിയതെന്ന്
ഉത്തരാഖണ്ഡ് സംസ്ഥാന കോൺഗ്രസ് വൈസ് പ്രസിഡന്റ് സൂര്യകാന്ത് ധസ്മന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :