'എന്റെ മകളായിരുന്നുവെങ്കിൽ പെട്രോൾ ഒഴിച്ച് കത്തിക്കും'- നിർഭയ പ്രതികൾക്കായി കെഞ്ചിയ എ പി സിങ്

അനു മുരളി| Last Updated: ശനി, 21 മാര്‍ച്ച് 2020 (10:19 IST)
കേസിലെ പ്രതികളെ തൂക്കിക്കൊന്ന അറിയിപ്പ് ലഭിക്കാൻ രാജ്യം ഒന്നടങ്കം കാത്തിരുന്നപ്പോഴും പ്രതികളുടെ അഭിഭാഷകൻ അഡ്വ. അജയ് പ്രകാശ് സിങ് എന്ന എ.പി.സിങ് അവരുടെ ജീവനായി തന്നാൽ കഴിയുന്നതെല്ലാം ചെയ്യുകയായിരുന്നു. 2013ൽ സാകേതിലെ കോടതിമുറിയിലും പുറത്തും നിർഭയയെ അതിരൂക്ഷമായി വിമർശിക്കുകയും അപമാനിക്കുകയും ചെയ്ത സിങ് പ്രതികളുടെ വധശിക്ഷയ്ക്ക് ശേഷവും നിർഭയയെ മോശക്കാരി ആക്കുകയാണ്.

'എന്റെ മകളാണ് രാത്രിയിൽ ഇതുപോലെ അഴിഞ്ഞാടി നടക്കുകയും വിവാഹപൂർവ ലൈംഗികബന്ധങ്ങളിൽ ഏർപ്പെട്ട് കുടുംബത്തെ അപമാനിക്കുകയും ചെയ്താൽ തലവഴി പെട്രോൾ ഒഴിച്ച് കത്തിച്ച് കളയും.' - 2013ൽ നിർഭയയെ പരസ്യമായി അപമാനിച്ചുകൊണ്ട് സിങ് പറഞ്ഞ വാക്കുകളാണ് ഇത്. ഇത് തന്നെ ആവർത്തിക്കുകയായിരുന്നു സിങ് കഴിഞ്ഞ ദിവസവും.

'രാത്രി ഏറെ വൈകി ആ പെൺകുട്ടി ആ ചെറുപ്പക്കാരനോടൊപ്പം എന്തു ചെയ്യുകയായിരുന്നു എന്നതിനു ആ പെകുട്ടിയുടെ അമ്മ മറുപടി നല്കണം. അവർ തമ്മിൽ സഹോദരി സഹോദര ബന്ധമായിരുന്നോ? രാത്രിയിൽ അവർ രാഖി കെട്ടാൻ പോയതാണെന്നു ഞാൻ പറയുന്നില്ല.' - സിങ് പറഞ്ഞു.

ശിക്ഷ ഒഴിവാക്കാന്‍ കോടതികള്‍ക്കു മുന്നില്‍ ഒട്ടേറെ തന്ത്രങ്ങള്‍ പയറ്റി സിങ്. നിർഭയയെ ജനമധ്യത്തിൽ വീണ്ടും വീണ്ടും അപമാനിച്ച എ.പി. സിങ്ങിനെതിരെ വൻജനരോഷം ഉയർന്നു കൊണ്ടിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :