ദേശീയ ചലച്ചിത്രപുരസ്ക്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; പ്രതീക്ഷയോടെ മലയാളസിനിമ

അറുപത്തി മൂന്നാമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി, അവാര്‍ഡ്, സിനിമ new delhi, award, cinema
ന്യൂഡൽഹി| sajith| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2016 (09:21 IST)
അറുപത്തി മൂന്നാമത് ദേശീയ ചലചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും. രാവിലെ പതിനൊന്നരയ്ക്കാണ് പ്രഖ്യാപനം. സംവിധായകന്‍ രമേശ് സിപ്പി അധ്യക്ഷനായ പതിനൊന്നംഗ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തുന്നത്. മലയാളത്തില്‍ നിന്ന് വിവിധ വിഭാഗങ്ങളിലായി പത്ത് ചിത്രങ്ങളാണ് ഇത്തവണ അവസാനറൗണ്ടില്‍ മല്‍സരത്തിനുള്ളത്.

മലയാളത്തില്‍ നിന്ന് ഇത്തവണ 33 ചിത്രങ്ങളാണ് പ്രാദേശിക ജൂറി തിരഞ്ഞെടുത്തത്. ഇതു സര്‍വകാല റെക്കോര്‍ഡാണ്. ഒഴിവുദിവസത്തെ കളി, കഥാന്തരം, പത്തേമാരി, ലുക്കാ ചുപ്പി, ചായം പൂശിയ വീട്, ബെന്‍, രൂപാന്തരം, പത്രോസിന്‍റെ പ്രമാണങ്ങള്‍, ഇതിനുമപ്പുറം, സു സു സുധിവാല്‍മീകം, എന്ന് നിന്‍റെ മൊയ്തീന്‍ എന്നീ ചിത്രങ്ങളാണ് പുരസ്ക്കാരത്തിനായുള്ള അവസാനറൗണ്ട് മല്‍സരത്തിനുള്ളത്. ഒഴിവു ദിവസത്തെ കളിയും പത്തേമാരിയും എന്ന് നിന്‍റെ മൊയ്തീനും വിവിധ പുരസ്ക്കാരങ്ങള്‍ക്കായി ഏറെ സാധ്യതകള്‍ കല്‍പ്പിക്കപ്പെടുന്നു. മലയാളിയായ വിനോദ് മങ്കര സംവിധാന ചെയ്ത സംസ്കൃത ചിത്രം പ്രിയമാനസത്തിന് പുരസ്ക്കാരം ലഭിച്ചേക്കും.

അവാര്‍ഡ് സമിതിയില്‍ രണ്ട് മലയാളികളുണ്ട്. കേരളത്തില്‍ നിന്ന് ശ്യാമപ്രസാദും മഹാരാഷ്ട്രയില്‍ നിന്ന് ജോണ്‍ മാത്യു മാത്തനും. ഇക്കുറി നോണ്‍ ഫീച്ചര്‍ വിഭാഗത്തിലേക്ക് 22 മലയാള ചിത്രങ്ങള്‍ മല്‍സരിക്കുന്നു. ഇത്തവണ ബംഗാളി ചിത്രങ്ങള്‍ ഒരുപക്ഷ, മലയാളസിനിമക്ക് വെല്ലുവിളി ഉയര്‍ത്തിയേക്കും. മികച്ച ചിത്രങ്ങളുമായാണ് ബംഗാളി ഇത്തവണ ദേശീയ അവാര്‍ഡ് ജൂറിക്ക് മുന്നില്‍ എത്തിത്. കൗശീക് ഗാംഗുലിയുടെ സിനിമാവാല, ഗൗതം ഗോഷിന്റെ സന്‍ഖാച്ചില്‍ എന്നീ ബംഗാളി ചിത്രങ്ങള്‍ മികച്ച ചിത്രത്തിനായുള്ള മത്സരത്തില്‍ മുന്‍പന്തിയിലുണ്ട്. ബാജിറാവു മസ്താനി, തനു വെഡ്‌സ് മനു, എന്‍ എച്ച് 10, ബംജ്‌റംഗി ബായ്ജാന്‍ തുടങ്ങിയ ചിത്രങ്ങളാണ് ബോളിവുഡില്‍ നിന്നും പുരസ്‌കാര നേട്ടം പ്രതീക്ഷിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :