മോഡി സര്‍ക്കാര്‍ നൂറാം ദിനത്തില്‍

മോഡി സര്‍ക്കാര്‍, ഇന്ത്യ, നൂറുദിനം
ന്യൂഡല്‍ഹി| VISHNU.NL| Last Modified ചൊവ്വ, 2 സെപ്‌റ്റംബര്‍ 2014 (08:30 IST)
നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരത്തിലെത്തിയിട്ട് ഇന്ന് നൂറു ദിവസം പൂര്‍ത്തിയാക്കുന്നു. നൂറുദിന കര്‍മ്മപരിപാടികള്‍ പ്രഖ്യാപിച്ചിരുന്നു എങ്കിലും പാര്‍ട്ടിയും സര്‍ക്കാരും തന്റെ കൈപ്പിടിയില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് നുറുദിവസങ്ങള്‍ക്കുള്ളില്‍ മോഡി നടത്തിയത്.

പതിറ്റാ‍ണ്ടുകള്‍ക്ക് ശേഷമാണ് രാജ്യത്ത് ഒരു ഒറ്റക്കക്ഷി അധികാരത്തിലെത്തുന്നത്. പാര്‍ട്ടിയിലും സര്‍ക്കാരിലും പിടിമുറുക്കിയതൊടെ ഭരണപരമായ അച്ചടക്കം കൊണ്ടുവരാന്‍ മൊഡിക്കായി. ഭരണ നടപടികള്‍ വേഗത്തിലാക്കുകയാണ് മൊഡിയുടെ നൂറു ദിനങ്ങള്‍ക്കുള്ളിലെ പ്രധാനപ്പെട്ട ചുവടായി കണക്കാക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണ സമയത്തെ റിബല്‍ പരിവേഷം നിലനിറുത്താനാണ് നൂറു ദിവസത്തില്‍ മോഡി ശ്രമിച്ചത്
. മോഡി അധികാരമേറ്റതിനു ശേഷം രാജ്യത്തിന്റെ സാമ്പത്തികവളര്‍ച്ചയുടെ ഗ്രാഫ് മുകളിലേക്കാണ് എന്നത് സമീപഭാവിയില്‍ തന്നെ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് വിലയുരുത്തപ്പെടുന്നു.

വിദേശനയത്തിലും വിദേശ നിക്ഷേപത്തിലും നിലപാടുകള്‍ മന്‍‌മോഹന്‍ സര്‍ക്കാരിനേക്കാള്‍ വ്യക്തമായ കാഴ്ചപ്പാടോടെയാണ് മോഡി പ്രവര്‍ത്തിക്കുന്നത്. ഇതിനുള്ള ഉദാഹരണമാണ് ജപ്പാനുമായി വ്യാപാര, വാണിജ്യ, സാമ്പത്തിക, പ്രതിരോധ സഹകരണത്തിന് തയ്യാ‍റെടുത്തത്.

കൂടാതെ ഏറെക്കാലമായി ഇന്ത്യ ശ്രദ്ധിക്കാതെ കിടന്നിരുന്ന് കിഴക്കന്‍ രാജ്യങ്ങളായ വിയറ്റ്നാമിലേക്കും ദക്ഷിണ കൊറിയയിലേക്കും ഇന്ത്യ നയതന്ത്ര ബന്ധങ്ങള്‍ ദൃഡമാക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തിരിക്കുന്നു.

അതേ സമയം മന്ത്രിസഭയ്ക്കുള്ളില്‍ അസംതൃപ്തി പുകയുകയാണെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. പ്രൈവറ്റ് സെക്രട്ടറിമാരെ നിയമിക്കാനുള്ള സ്വാതന്ത്ര്യം പോലും മന്ത്രിമാര്‍ക്ക് വിട്ടുനല്‍കാതെ
നരേന്ദ്ര മോഡി ആദ്യ ദിനം മുതല്‍ കടിഞ്ഞാണ്‍ കൈയ്യിലെടുത്തു. ഉദ്യോഗസ്ഥ നിയമനത്തില്‍ ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിന്റെ വിശേഷ അധികാരം എടുത്തു കളഞ്ഞു.

മന്ത്രിസഭയില്‍ രാജ്‌നാഥ്‌സിംഗിന് മോദി - അരുണ്‍ ജയ്റ്റ്‌ലി അച്ചുതണ്ടിനോടുള്ള അസ്വസ്ഥത അടുത്തിടെ പ്രകടമായി. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വിജയം ആവര്‍ത്തിച്ചില്ലെങ്കില്‍ ഇപ്പോള്‍ നിശബ്ദരായിരിക്കുന്ന അസംതൃപ്‌തര്‍ മോദിക്കെതിരെ രംഗത്തുവരുമെന്നുറപ്പ്.

അതേ സമയം ഒരുവര്‍ഷത്തേക്ക് മോഡി സര്‍ക്കാരിനേ വിമര്‍ശിക്കേണ്ടതില്ലെന്ന് ആര്‍‌എസ്‌എസ് നിലപാട് മൊഡിക്ക് ആശ്വാസം നല്‍കുന്നുണ്ടെങ്കിലും സംഘപരിവാര്‍ സംഘടനകളില്‍ സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരേ അമര്‍ഷം പുകയുന്നതായി റിപ്പൊര്‍ട്ടുകളുണ്ട്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :