കോണ്‍ഗ്രസുകാര്‍ അഴിമതിക്കാരും വഴിമുടക്കികളുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഭോപ്പാല്‍| VISHNU N L| Last Modified വ്യാഴം, 10 സെപ്‌റ്റംബര്‍ 2015 (13:16 IST)
അഴിമതിക്കാരായ കോണ്‍ഗ്രസുകാര്‍ വഴിമുടക്കികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. സഭാസ്തംഭനം ഒഴിവാക്കാൻ കോൺഗ്രസ് സഹകരിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ കോൺഗ്രസ് അതിന് തയാറാവുന്നില്ല. ജനങ്ങൾ പരാജയപ്പെടുത്തിയവർ അതു മനസ്സിലാക്കി സർക്കാരിനോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ തയാറാവണമെന്നും മോഡി പറഞ്ഞു. മധ്യപ്രദേശിലെ ഭോപ്പാലില്‍ ബിജെപി പ്രവര്‍ത്തകരുടെ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോഡി.

പാര്‍ലമെന്റ് നടപടികള്‍ നടത്താന്‍ അനുവദിക്കാത്ത അവര്‍ ജിഎസ്ടി പോലെയുള്ള നിര്‍ണായക ബില്ലുകള്‍ നശിപ്പിക്കുകയാണെന്നും മോഡി കുറ്റപ്പെടുത്തി.
ബിജെപിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ വീൺ വാക്കുകളാണെന്ന സോണിയ ഗാന്ധിയുടെ പരാമർശത്തിനും മോഡി മറുപടി നൽകി. സ്വന്തം കാൽച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നത് ഭയപ്പെടുന്നവരാണ് അങ്ങനെ പറയുന്നത്. അടുത്തുകൊണ്ടിരിക്കുന്ന അപകടത്തിൽ അവർ ഭയപ്പെടുന്നുണ്ട്. ഒരിക്കൽ 400 സീറ്റുണ്ടായിരുന്ന കോൺഗ്രസ് ഇപ്പോൾ 40 സീറ്റിലെത്തിയിരിക്കുകയാണ്. ജനങ്ങൾ കോൺഗ്രസിനെ തള്ളിക്കളഞ്ഞുവെന്നാണ് ഇതിനർഥം.

രാജ്യത്തെ പ്രശ്നങ്ങളിൽ കോൺഗ്രസ് ചർച്ചയ്ക്ക് തയാറാവുന്നില്ലെന്നും മോഡി കുറ്റപ്പെടുത്തി.ഇന്ത്യയിലെ ജനങ്ങളുടെ സ്വപ്നങ്ങൾ സഫലമാക്കുമെന്ന് ഞാൻ ഉറപ്പുതരുന്നു. അതിനിടയിൽ എന്തു പ്രശ്നങ്ങൾ ഉണ്ടായാലും അവയ്ക്ക് പരിഹാരം കണ്ടെത്തും. പാവപ്പെട്ട ജനങ്ങളെ സഹായിക്കുന്നതിനുവേണ്ടിയാണ് മുദ്ര ബാങ്കുകൾ തുറന്നത്. ഇതിലൂടെ അവർക്ക് 10,000 മുതൽ 50,000 വരെ ലോൺ ലഭിക്കുന്നു. ശൂന്യമായ അക്കൗണ്ടുകൾ തുറന്നതിലൂടെ എന്തു നേട്ടമാണുള്ളതെന്ന് നിങ്ങളെന്നോട് ചോദിച്ചു. ഞാനിപ്പോൾ പറയുകയാണ് അതുവഴി ഗ്യാസ് സിലിണ്ടറുകളുടെ സബ്സിഡി നേരിട്ട് നിങ്ങൾക്ക് ലഭിക്കുന്നുണ്ട്–മോഡി വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :