മഹാരാഷ്ട്ര മുഖ്യമന്ത്രിയെ ചൊവ്വാഴ്ച പ്രഖ്യാപിക്കും

മഹാരാഷ്ട്ര, ബിജെപി, മുഖ്യമന്ത്രി
മുംബൈ| VISHNU.NL| Last Modified തിങ്കള്‍, 27 ഒക്‌ടോബര്‍ 2014 (18:48 IST)
രാഷ്ട്രീയ അനിശ്ചിതത്വം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ആരാണ് മുഖ്യമന്ത്രിയാകുക എന്നതിനേപ്പറ്റി ചൊവ്വാഴ്ച അറിയാന്‍ സാധിക്കും. ബിജെപി നേതൃത്വം നല്‍കുന്ന സഖ്യത്തിന്റെ നിയസഭാകക്ഷി നേതാവിനേ കുറിച്ച് ചൊവ്വാഴ്ച വൈകിട്ട് പ്രഖ്യാപിക്കുമെന്നാണ് ബിജെപി നേതാവ് രാജീവ് പ്രതാപ് റൂഡി അറിയിച്ചിരിക്കുന്നത്. നിലവില്‍ നിയമ സഭയില്‍ ബിജെപിക്ക് 123 അംഗങ്ങളാണുള്ളത്. സഖ്യത്തിന്റെ ഭാഗമാകാമെന്ന് സമ്മതിച്ച ശിവസേനയ്ക്ക് 63 അംഗങ്ങളും സഖ്യത്തിലെ മറ്റ് പാര്‍ട്ടികള്‍ക്കെല്ലാം കൂടി 13 അംഗങ്ങളുമുണ്ട്.

അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ആരെ പരിഗണിച്ചാലും പിന്തുണയ്ക്കുമെന്ന് ശിവസേന വ്യക്തമാക്കി. പാര്‍ട്ടി മുഖപത്രമായ സാമ്നയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ദേവേന്ദ്ര ഫഡ്നാവിസിനു തന്നെയാണു പ്രഥമ പരിഗണനയെന്നാണു സൂചന. പാര്‍ട്ടി കേന്ദ്ര നേതൃത്വവും ഫഡ്നാവിസിന് അനുകൂലമാണ്.
നിരവധി പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു വരുന്നുണ്ട്. എന്നാല്‍ നരേന്ദ്ര മോഡിയും അമിത് ഷായും ചേര്‍ന്ന് അന്തിമ തീരുമാനം പറയും.

എന്നാല്‍ ശിവസേന വിലപേശല്‍ തുടരുന്നതിനാല്‍ മന്ത്രിസഭയില്‍ എത്രത്തോളം പരിഗണന നല്‍കണമെന്ന് കാര്യത്തില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി പദവും ശിവസേന സഖ്യത്തില്‍ മുമ്പ് ബിജെപി വഹിച്ചിരുന്ന മന്ത്രിസ്ഥാനങ്ങളുമാണ് ശിവസേന ഇപ്പോള്‍ ചോദിക്കുന്നത്. എന്നാല്‍ ഉപാധിരഹിത പിന്തുണയാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് വിവരം.

അതേസമയം വ്യാഴാഴ്ച തന്നെ സത്യപ്രതിജ്ഞാ നടക്കുമെന്നാണ് ബിജെപി നല്‍കുന്ന സൂചന. വ്യാഴാഴ്ച വാങ്കഡെ സ്റ്റേഡിയത്തിലാകും സത്യപ്രതിജ്ഞയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും പങ്കെടുത്തേക്കുമെന്നുമാണു റിപ്പോര്‍ട്ടുകള്‍.





മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :