'ഞങ്ങൾ പ്രശ്നത്തിലാണ്, വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പോലും സാധിക്കുന്നില്ല'; വിമാനത്തിൽ രാഹുലിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കശ്‌മീരി സ്ത്രീ

തുടര്‍ന്ന് വൈകീട്ട് ദല്‍ഹിയിലേക്ക് തിരിക്കവേ വിമാനത്തിനുള്ളില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

Last Modified ഞായര്‍, 25 ഓഗസ്റ്റ് 2019 (11:59 IST)
കഴിഞ്ഞ ദിവസം ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ വിമാനത്താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. തുടര്‍ന്ന് വൈകീട്ട് ദല്‍ഹിയിലേക്ക് തിരിക്കവേ വിമാനത്തിനുള്ളില്‍ വച്ച് രാഹുല്‍ ഗാന്ധിക്ക് മുന്നിലെത്തി പൊട്ടിക്കരയുന്ന കശ്മീരി സ്ത്രീയുടെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചതിന് പിന്നാലെ താഴ് വരയിലെ ആളുകള്‍ നേരിടുന്ന ഭീകാരാവസ്ഥ വിവരിച്ചുകൊണ്ട് രാഹുലിന് മുന്നില്‍ പൊട്ടിക്കരയുകയായിരുന്നു സ്ത്രീ. ഓഗസ്റ്റ് അഞ്ചു മുതല്‍ എന്താണ് താഴ്‌വരയിലെ ജനങ്ങളുടെ അവസ്ഥ എന്ന് വിശദീകരിക്കുകയാണ് സ്ത്രീ ചെയ്യുന്നത്.

” ഞങ്ങളുടെ കുട്ടികള്‍ക്ക് വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കുന്നില്ല. എന്റെ സഹോദരന്‍ ഒരു ഹൃദ്രോഗിയാണ്. പത്ത് ദിവസമായി ഡോക്ടറെ കാണാന്‍ സാധിക്കുന്നില്ല. എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ല. ഞങ്ങള്‍ക്ക് നീതി കിട്ടുമോ എന്നറിയില്ല. ഞങ്ങള്‍ പ്രശ്‌നത്തിലാണ്”- എന്നായിരുന്നു യുവതിയുടെ വാക്കുകൾ.


ഇതോടെ സീറ്റില്‍ നിന്നെഴുന്നേറ്റ് സ്ത്രീയുടെ കൈപിടിച്ച് രാഹുല്‍ ഗാന്ധി ആശ്വസിപ്പിക്കുന്നതും വീഡിയോയില്‍ കാണാം. രാഹുലിനൊപ്പം കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, കെസി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളും ഉണ്ടായിരുന്നു.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ജമ്മു കശ്മീരിലെത്താന്‍ വേണ്ടി തിരിച്ച കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ തടയുകയായിരുന്നു. വൈകീട്ടത്തെ വിമാനത്തില്‍ സംഘത്തെ തിരിച്ചയക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീരിനുള്ള പ്രത്യേകപദവി കേന്ദ്രസര്‍ക്കാര്‍ എടുത്തു മാറ്റിയതിനു ശേഷം മേഖലയിലെ സ്ഥിതിഗതികള്‍ വീക്ഷിക്കാനും ജനങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നതിനുമായാണ് പ്രതിപക്ഷസംഘം കശ്മീരിലേക്ക് പുറപ്പെട്ടത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷസംഘം ശനിയാഴ്ച ഉച്ചയ്ക്ക് 2.30 ഓടെയാണ് ശ്രീനഗര്‍ വിമാനത്താവളത്തില്‍ എത്തിയത്.എന്നാൽ‍, സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇവരെ വിമാനത്താവളത്തില്‍ തടയുകയായിരുന്നു. വിമാനത്താവളത്തില്‍ മാധ്യമങ്ങളെ കാണുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത് കുറച്ചുസമയം നേരിയ സംഘര്‍ഷത്തിന് ഇടയാക്കുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :