ജല്ലിക്കെട്ട് പ്രക്ഷോഭം ആളിക്കത്തുന്നു; നഗരത്തില്‍ റോഡുകള്‍ ഉപരോധിച്ചു; ഗതാഗതം തടസ്സപ്പെട്ടു

ജല്ലിക്കെട്ട് സമരം ആളിക്കത്തുന്നു

ചെന്നൈ| Last Updated: തിങ്കള്‍, 23 ജനുവരി 2017 (14:39 IST)
സംസ്ഥാനത്ത് ജല്ലിക്കെട്ട് പ്രക്ഷോഭം ആളിക്കത്തുന്നു. പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടിട്ടും മറീനയിലെ സമരക്കാര്‍ അതിന് തയ്യാറാകാതിരുന്നതോടെ ആണ് സമാധാനപരമായി നടന്നുവന്നിരുന്ന സമരത്തിന്റെ രൂപം മാറിയത്. പൊലീസിന്റെ ആഹ്വാനം തയ്യാറാകാതിരുന്ന സമരക്കാര്‍ കടലിലേക്ക് നീങ്ങുകയും ആത്മഹത്യാഭീഷണി മുഴക്കുകയും ചെയ്തു.

ക്ഷുഭിതരായ സമരക്കാര്‍ ഐസ് ഹൌസ് പൊലീസ് സ്റ്റേഷനു തീയിടുകയും വാഹനങ്ങള്‍ തടയുകയും മറീനയ്ക്ക് സമീപമുണ്ടായിരുന്ന നിരവധി വാഹനങ്ങള്‍ക്ക് തീയിടുകയും ചെയ്തു. കൂടുതല്‍ സമരക്കാര്‍ മറീനയിലേക്ക് എത്തുന്നതിന് തടയാന്‍ പൊലീസ് മറീനയിലേക്കുള്ള ഗതാഗതം തടസ്സപ്പെടുത്തുകയും വാഹനങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്തു.

എന്നാല്‍, സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലൂടെ സംഘം ചേര്‍ന്നവര്‍ പിന്നീട് മിക്കയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു. ബസുകള്‍ക്ക് നേരെ കല്ലേറുമുണ്ട്. നഗരത്തില്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്. വാഹനങ്ങള്‍ തടഞ്ഞ് റോഡിലിറങ്ങി മുദ്രാവാക്യം വിളിക്കുകയാണ് സമരാനുകൂലികള്‍. മിക്കയിടങ്ങളിലും ഓട്ടോ, ടാക്സി മുതലായവ റദ്ദു ചെയ്തു. ഓണ്‍ലൈന്‍ ടാക്സികള്‍ ലഭ്യമാണ്.

ഇതിനിടെ, മറീനയിലെ സമരത്തില്‍ നിന്ന് ഒരു വിഭാഗം കൂടി പിന്മാറി. നടനും സംവിധായകനുമായ ലോറന്‍സ് നടത്തിയ ചര്‍ച്ചയിലൂടെയാണ് ഒരുവിഭാഗം സമരത്തില്‍ നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചത്. പൊലീസ് മൈക്കിലൂടെ സമരം പിന്‍വലിക്കുകയാണെന്ന് ഈ വിഭാഗം പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം, ജല്ലിക്കെട്ട് ബില്‍ പാസാക്കുന്നതിന് തമിഴ്നാട് നിയമസഭ വൈകുന്നേരം അഞ്ചുമണിക്ക് പ്രത്യേകമായി സമ്മേളിക്കും. ഈ സമ്മേളനത്തില്‍ ബില്‍ പാസാക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :