കടലിന്നടിയിലെ ഭസ്മാസുരന്‍, ഐ‌എന്‍‌എസ് അരിഹന്ത് ; കൂടുതല്‍ അപകടകാരിയായി മാറുന്നു

ന്യൂഡല്‍ഹി| VISHNU N L| Last Modified ചൊവ്വ, 27 ഒക്‌ടോബര്‍ 2015 (16:02 IST)
കടലിന്നടിയിലെ ഭസ്മാസുരന്‍, ശത്രുക്കളുടെ പേടി സ്വപ്നം, കാണപ്പെട്ടതിനേക്കാളും ഇന്ത്യയേ പേടിക്കുന്നതിനുള്ള മറ്റൊരു കാരണം ഇതൊക്കെയാണ് രാജ്യത്തിന്റെ അഭിമാനമായ ആണവ അന്തര്‍വാഹിനി ഐ‌എന്‍‌എസ് അരിഹന്തിനുള്ള സവിശേഷതകള്‍. ആണവ റിയാക്‌ടറിൽ നിന്നുള്ള ഊർജമാണ് അരിഹന്തിന്റെ ഇന്ധനം. ഡീസലിൽ പ്രവർത്തിക്കുന്ന സാധാരണ അന്തർവാഹിനികളെക്കാൾ രണ്ടു മെച്ചങ്ങൾ ഇതിനുണ്ട്.

എൻജിൻ പ്രവർത്തിക്കുമ്പോൾ വലിയ ശബ്‌ദം ഉണ്ടാകാത്തതിനാൽ ശത്രുവിന്റെ സെൻസറുകൾക്ക് അന്തർവാഹിനിയുടെ സ്‌ഥാനം കണ്ടെത്താനാവില്ല. ബാറ്ററികൾ റീചാർജ് ചെയ്യാൻ ഇടയ്‌ക്കിടെ ഉപരിതലത്തിലേക്കു പൊങ്ങിവരേണ്ടതുമില്ലെന്നതും അരിഹന്തിനെ പ്രതിരോധത്തിനു കൂടുതല്‍ മികച്ചതാക്കുന്നു. പൂർണമായും തദ്ദേശീയമായി നിർമിച്ച ആദ്യ ആണവ അന്തർവാഹിനിയാണ് അരിഹന്ത്. ഇപ്പോഴിതാ അരിഹന്തിനെ ഏറ്റവും അപകടകാരിയാക്കുന്ന മിസൈല്‍ വിക്ഷേപണ പരീക്ഷനത്തിനൊരുങ്ങുകയാണ് നാവികസേന.

ആയിരം കിലോമീറ്റര്‍ പ്രഹര പരിധിയുള്ള നിര്‍ഭയ് മിസൈലാണ് അരിഹന്തില്‍ നിന്ന് വിക്ഷേപിക്കാനൊരുങ്ങുന്നത്. മിസൈല്‍ വിക്ഷേപണ പരീക്ഷണം വിജയമായാൽ നാവിക സേനയുടെ വിശാഖപട്ടണത്തുള്ള പടക്കപ്പലുകളുടെ കൂട്ടത്തിലേയ്ക്ക് അരിഹന്തും ചേര്‍ക്കപ്പെടും. റഷ്യൻ നിർമിത ഐഎന്‍എസ് ചക്ര 2 (971 അകൂള 1 - ക്ലാസ്) എന്ന ആണവോർജ അന്തര്‍വാഹിനിയാണ് ഇപ്പോള്‍ ഇന്ത്യന്‍ നാവികസേനയുടെ കരുത്ത്. എന്നാല്‍ നിര്‍ഭയ് വിക്ഷേപണം വിജയമാകുന്നതോടെ ഈ സ്ഥാനം അരിഹന്തിനാകും.

നിര്‍ഭയ് വിക്ഷേപണം വിജയിച്ചാല്‍ കരയില്‍ നിന്ന് അധികം ദൂരത്തു നിന്നുപോലും കനത്ത പ്രഹരം ശത്രുവിന് നല്‍കാന്‍ സാധിക്കും.
അമേരിക്കയുടെ ടോമാഹോക്ക്, പാക്കിസ്ഥാന്റെ ബാബർ മിസൈലുകൾക്ക് ഇന്ത്യയുടെ മറുപടിയാണ് നിര്‍ഭയ്. ആണവ പോര്‍മുന വഹിക്കാന്‍ ശേഷിയുള്ള മിസൈലാണിത്. നേരത്തേ തന്നെ ആണവ ആക്രമണം കടലിന്നടിയില്‍ നിന്നും നടത്താനുള്ള ശേഷി ഇന്ത്യ ആര്‍ജിച്ചിരുന്നു.

നിർഭയ്-യുടെ വിക്ഷേപണത്തിനു പിന്നാലെ മറ്റൊരു മിസൈലും വിക്ഷേപിക്കും. സാഗരിക കെ-15 അന്തർ വാഹിനി ബാലിസ്റ്റിക് മിസൈലാണ് രണ്ടാമതായി വിക്ഷേപിക്കുക. 700-750 കിലോമീറ്റർ ദൂരം താണ്ടാൻ ഈ മിസൈലിനാകും. 3500 കിലോമീറ്റർ ദൂരം താണ്ടാനാവുന്ന കെ-4 മിസൈലും പരീക്ഷിക്കുന്നുണ്ട്. ആണവായുധങ്ങൾ വഹിക്കുവാൻ ശേഷിയുള്ളതാണ് ഇവ. അരിഹന്തിലെ വിക്ഷേപാണം വിജയമാകുന്നതോടെ കരയിൽ നിന്നും ആകാശത്തു നിന്നും കടലിനടിയിൽ നിന്നും അണ്വായുധം പ്രയോഗിക്കാനുള്ള ‘ത്രിതല ശേഷി’ ഇന്ത്യയ്ക്ക് പൂര്‍ണമായും സ്വന്തമാകും.

പ്രതിരോധ സാങ്കേതിക രംഗത്ത് ഇന്ത്യയുടെ വൻകുതിപ്പാണിത്. അരിഹന്തിലെ ആണവ റിയാക്‌ടർ പരിപൂർണ രീതിയിൽ പ്രവർത്തനക്ഷമമായതോടെ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ മാത്രം അംഗമായിരുന്ന ന്യൂക്ലിയർ സബ്‌മറൈൻ ക്ലബ്ബിൽ ഇന്ത്യയും അംഗമായിക്കഴിഞ്ഞു. അരിഹന്തിൽ ഇതു വരെ നടത്തിയ എല്ലാ പരീക്ഷണങ്ങളും വിജയകരമായിരുന്നു. മാസങ്ങൾക്കു മുന്‍പാണ് അരിഹന്ത് കടലിലിറങ്ങിയത്.
ഇതും വിജയകരമാകുമെന്നു തന്നെയാണു പ്രതീക്ഷ.
ഇതിൽ വിന്യസിക്കേണ്ട സാഗരിക മിസൈലുകളും വികസിപ്പിച്ചിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :